Kerala
ചില്ലറയെച്ചൊല്ലി തര്‍ക്കം: കണ്ടക്ടര്‍ ബസിൽ നിന്നു തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു
ഏപ്രില്‍ രണ്ടിനാണ് ചില്ലറയെച്ചൊല്ലി തര്‍ക്കവും കണ്ടക്ടറുടെ മർദനവും ഉണ്ടായത്
തൃശൂർ: തൃശൂരിൽ കണ്ടക്‌ടർ മർദിക്കുകയും ഓടുന്ന ബസിൽ നിന്നും തള്ളിയിടുകയും ചെയ്തതിനെ തുടർന്ന് പരുക്കേറ്റ് ചികിത്സയിലിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് മരിച്ചത്.
ഏപ്രില്‍ രണ്ടിനാണ് ചില്ലറയെച്ചൊല്ലി തര്‍ക്കവും കണ്ടക്ടറുടെ മർദനവും ഉണ്ടായത്. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത ബസില്‍ നിന്നാണ് പവിത്രനെ തള്ളി പുറത്താക്കിയത്. ചവിട്ടേറ്റ പവിത്രന്‍ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ തല കല്ലിലിടിച്ചതിനെ തുടര്‍ന്ന് സാരമായി പരുക്കേറ്റിരുന്നു. കേസില്‍ ബസ് കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപ്പറമ്പില്‍ രതീഷ് റിമാന്‍ഡിലാണ്.