തിരുവനന്തപുരം: കോൺഗ്രസിന് അകത്തുനിന്ന് തനിക്ക് ഒരുപാട് അപമാനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മടുത്തിട്ടാണ് താൻ പാര്‍ട്ടി വിടുന്നതെന്ന് പത്മജ വേണുഗോപാൽ. ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു പത്മജ.
പത്മജയുടെ ബിജെപി പ്രവേശനം കോൺഗ്രസ് പാർട്ടിയിൽ വലിയ തരത്തിൽ പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്. ഇതിനിടെയാണ് പത്മജയുടെ പ്രതികരണം. ഒരുപാട് വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും ബിജെപി പ്രവേശം വൈകിട്ട് അഞ്ച് മണിക്കാണെന്നും പത്മജ വ്യക്തമാക്കി.
കോൺഗ്രസിൽ നിന്ന് തനിക്ക് ഒരുപാട് അപമാനം നേരിടേണ്ടിവന്നുവെന്നും കോണ്‍ഗ്രസുകാര്‍ തന്നെയാണ് തന്നെ തോല്‍പിച്ചതെന്നും പത്മജ പറഞ്ഞു.
''ബിജെപിയില്‍ നല്ല ലീഡര്‍ഷിപ്പാണുള്ളത്, എന്നെ തോല്‍പിച്ചവരെയൊക്കെ അറിയാം. അവസാനകാലത്ത് അച്ഛൻ ഏറെ വിഷമിച്ചാണ് ജീവിച്ചത്. ഇപ്പോൾ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ, ഞാൻ നടത്തിയതു ചതിയാണെന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിച്ചു. അദ്ദേഹം തന്നെ പിന്നീട് ഇത് തിരുത്തും'', പത്മജ കൂട്ടിച്ചേർത്തു.
പത്മജയോട് അച്ഛന്റെ ആത്മാവ് ഒരിക്കലും പൊറുക്കില്ലെന്നും വര്‍ഗീയശക്തികളോട് കൂട്ടുചേര്‍ന്ന് പത്മജ ചെയ്തത് ചതിയാണെന്നുമായിരുന്നു കെ. മുരളീധരന്‍റെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തീവ്രശ്രമത്തില്‍ കോണ്‍ഗ്രസ് ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് പത്മജയുടെ ഭാഗത്തു നിന്നും ഇത്തരമൊരു തീരുമാനമുണ്ടാകുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും അവഗണയുണ്ടായി, മത്സരിച്ചപ്പോള്‍ കാലുവാരാന്‍ ശ്രമമുണ്ടായി എന്നൊക്കെയുള്ള സൂചനകള്‍ ചില മാധ്യമങ്ങളിലൂടെ കണ്ടു. പക്ഷേ, കോണ്‍ഗ്രസ് പദ്മജയ്ക്ക് മുന്തിയ പരിഗണനയാണ് എല്ലാക്കാലത്തും നല്‍കിയിരുന്നതെന്നുമാണ് മുരളീധരന്റെ പ്രതികരണം.
''വരക്ക് ഫ്രം ഹോം'' ചെയ്യുന്നവർക്ക് ആവശ്യത്തിനുള്ള പരിഗണന കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.