

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ പൊലീസ് അക്രമമുണ്ടായ സംഭവത്തിൽ എസ്ഐയ്ക്ക് സ്ഥലംമാറ്റ നടപടി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എസ്. ജിനുവിനെയാണ് എസ്പി ഓഫീസിലേക്ക് സ്ഥലംമാറ്റിയത്. അന്വേഷണത്തിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഡിഐജി അറിയിച്ചിരുന്നു.
പരുക്കേറ്റ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ കേസെടുത്തിരുന്നു. ആളുമാറി പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിലും മർദനത്തിലും സ്ത്രീക്ക് ഉൾപ്പെടെ 3 പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവം വിവാദമായതോടെ ഡിഐജി അജിത ബീഗം പത്തനംതിട്ട എസ്പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. മര്‍ദ്ദനത്തില്‍ എസ്‌ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
ചൊവ്വാഴ്ച രാത്രി 11നുശേഷമായിരുന്നു, അടൂരിൽ വിവാഹ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്ക് പൊലീസിന്‍റെ മർദനമേറ്റത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. ബാറിനു മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയെത്തിയ പൊലീസ് പകരം പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികിൽ വിശ്രമിക്കാന്‍ നിന്നവരെയാണ് മര്‍ദിച്ചത്. ആളുമാറിയാണു മര്‍ദനം എന്നു തന്നെയായിരുന്നു പൊലീസിന്‍റെ അനൗദ്യോഗിക വിശദീകരണം. അബാന്‍ ജംഗ്ഷനിലെ ബാറിനു സമീപം അടിപിടി നടക്കുന്നതായി സ്റ്റേഷനില്‍ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം എത്തിയത്. എന്നാൽ പൊലീസ് സംഘം ചെന്നപ്പോള്‍ ഒരു യുവതിയും 4 പുരുഷന്മാരും ചേര്‍ന്ന് ബാറിന് മുന്നില്‍നിന്ന് സെല്‍ഫി എടുക്കുന്നതാണ് കണ്ടത്. അതിനിടെ ഹെല്‍മറ്റ് ധരിച്ച 2 പേര്‍ ഓടിപ്പോകുന്നതും കണ്ടു. ഇതോടെ ബാറിന് മുന്നില്‍നിന്നവർ അടിപിടി സംഘത്തിലുള്ളവരാണെന്ന് കരുതിയാണു മര്‍ദിച്ചതെന്നാണു പറയുന്നത്.
അതേസമയം, അതിക്രമത്തിനു നേതൃത്വം നല്‍കിയ എസ്‌ഐ ജിനുവിന് ഒരാഴ്ച മുൻപ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ പ്ലസ്ടു വിദ്യാര്‍ഥിയില്‍ നിന്ന് ക്രൂരമര്‍ദനമേറ്റിരുന്നു. സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിഞ്ഞ വിദ്യാര്‍ഥിയെ തടയാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ എസ്‌ഐ ചികിത്സയ്ക്കുശേഷം കഴിഞ്ഞദിവസമാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.