
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ബിരിയാണി വേണ്ടെന്നും മുമ്പുണ്ടായിരുന്നതു പോലെ സദ്യ മതിയെന്നും സംസ്ഥാന സർക്കാർ. സർക്കാരിന്‍റെ ഈ നിർദേശം വന്നതോടെ പഴയതു പോലെ സദ്യയൊരുക്കാൻ പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി ഇക്കുറിയും ചുമതല ഏറ്റെടുത്തു. പഴയിടത്തിന്‍റെ ടെൻഡർ സർക്കാർ അംഗീകരിച്ചു.
കഴിഞ്ഞ വർഷം കോഴിക്കോട്ടു നടന്ന കലോത്സവത്തിനിടെ, അടുത്ത കലോത്സവത്തിൽ മാംസാഹാരം വിളമ്പുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത്രയും പേർക്ക് മാംസാഹാരം വിളമ്പാൻ സാധിക്കില്ലെന്നും അതു വലിയ റിസ്കാണെന്നും അതിനാൽ താൻ ഇനി മുതൽ കലോത്സവങ്ങൾക്ക് പാചകത്തിനില്ലെന്നും വ്യക്തമാക്കി പഴയിടം മോഹനൻ നമ്പൂതിരി രംഗത്തെത്തി. അതോടെ സാമൂഹ്യമാധ്യമങ്ങളിലടക്കം രൂക്ഷമായ വാദപ്രതിവാദങ്ങൾ ഉയർന്നു.
ഇതിനു പിന്നാലെ, ഇക്കുറിയും കലോത്സവത്തിന് പഴയതു പോലെ സസ്യാഹാരം മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. കലോത്സവ സംഘാടക സമിതിയുടെ ആദ്യയോഗത്തിൽ തന്നെ വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം വ്യക്തമാക്കി സർക്കാർ നിലപാടും പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് പഴയിടം ടെൻഡറിൽ പങ്കെടുത്തത്. മൂന്നുപേർ പങ്കെടുത്തെങ്കിലും കുറഞ്ഞ തുക രേഖപ്പെടുത്തിയ അദ്ദേഹത്തിന്‍റെ ടെൻഡർ സർക്കാർ അംഗീകരിക്കുകയും ചെയ്തു. 16 വർഷമായി കലോത്സവത്തിന് പഴയിടമാണ് ഭക്ഷണമൊരുക്കുന്നത്.