

പി.ബി. ബിച്ചു
തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മാധ്യമ പുരസ്കാരങ്ങളിൽ മികച്ച റിപ്പോർട്ടിങ്ങിൽ പ്രത്യേക പരാമർശം നേടി മെട്രൊ വാർത്ത തിരുവനന്തപുരം യൂണിറ്റ് സീനിയർ സബ് എഡിറ്റർ പി.ബി. ബിച്ചു. 2025 ജനുവരിയിൽ തിരുവനന്തപുരത്ത് വച്ച് നടന്ന കലോത്സവത്തിലെ മാധ്യമ പുരസ്കാരങ്ങൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കലോത്സവ ചരിത്രത്തിലാദ്യമായി ഗോത്രകലയെ ഉൾപ്പെടുത്തിയിരുന്ന കലോത്സവത്തിൽ പണിയനൃത്തം അവതരിപ്പിക്കാനെത്തിയ കോഴിക്കോട് ബിഇഎം സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി, പഞ്ചാബ് സ്വദേശി സഞ്ജനയെ കുറിച്ചുള്ള "ഗോത്ര താളം ഹൃത്തിലേറ്റി പഞ്ചാബി സുന്ദരി' എന്ന റിപ്പോർട്ടിനാണ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചത്.
ഈ വർഷത്തെ കലോത്സത്തിന്‍റെ ഒരുക്കങ്ങൾക്കായി തൃശൂരിൽ എത്തിയ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ജനുവരി 18-ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന സ്കൂൾ കലോത്സവത്തിന്‍റെ സമാപന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.
ആലപ്പുഴ കായിപ്പുറം പുത്തൻപുരയ്ക്കൽ വീട്ടിൽ പി.ആർ ബാബുവിന്‍റെയും ചിത്രാംബികയുടെയും മകനാണ്. അഖില ജി. ബാബു( ക്ലർക്ക്, ചാരങ്കാട്ട് കയർ മാനുഫാക്ചറിങ് പ്രൈവറ്റ് ലിമിറ്റഡ്) ആണ് ഭാര്യ. ആറാം ക്ലാസ് വിദ്യാർഥി കാർത്തിക്, ഒന്നാം ക്ലാസ് വിദ്യാർഥി ധ്യാൻ എന്നിവർ മക്കളാണ്.
കേരള നിയമസഭ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര പുസ്തകോത്സവം 2023 ൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം, ചലച്ചിത്ര അക്കാദമിയുടെ അന്താരാഷ്ട്ര ചിൽഡ്രൻസ് ഫെസ്റ്റിവൽ 2018 റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം, 2018 പ്രളയകാല റിപ്പോർട്ടിങ്ങിന് പത്തനാപുരം ഗാന്ധിഭവൻ ഏർപ്പെടുത്തിയ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്.