ന്യൂഡല്‍ഹി: കേരള ജനപക്ഷം സെക്യുലര്‍ ചെയർമാനും ഏഴു തവണ പൂഞ്ഞാര്‍ എംഎല്‍എയുമായിരുന്ന പി.സി. ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അദ്ദേഹവും മകന്‍ ഷോണ്‍ ജോര്‍ജും കേരള ജനപക്ഷം സെക്യുലർ സെക്രട്ടറി ജോർജ് ജോസഫ് കാക്കനാടും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
ഇതോടെ കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടി ഒന്നാകെ ബിജെപിയില്‍ ലയിച്ചു. ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവരുടെ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി രാധാമോഹന്‍ദാസ് അഗര്‍വാൾ എംപിയും ചേര്‍ന്നാണ് ജോര്‍ജിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജഗത് പ്രകാശ് നഡ്ഡയുമായി വൈകിട്ട് പി.സി. ജോർജും ഷോൺ ജോർജും കൂടിക്കാഴ്ച നടത്തി.
പി.സി. ജോര്‍ജിന്‍റെ പ്രവേശനത്തോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഇത് തുടക്കം മാത്രമാണെന്നും ഇനിയും കൂടുതൽ പേർ പാർട്ടിയിലേക്ക് വരുമെന്നും, ലയനത്തിന്‍റെ ഭാഗമായി കേരളത്തില്‍ വലിയ റാലി നടത്തുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. കേരള രാഷ്‌ട്രീയത്തില്‍ വളരെ പ്രധാനപ്പെട്ട ദിവസമാണിതെന്ന് ദേശീയ സെക്രട്ടറിയും വക്താവുമായ അനില്‍ ആന്‍റണി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് പാർട്ടി തീരുമാനമെടുക്കുമെന്ന് പി.സി. ജോർജ് പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ 5 എംപിമാർ ബിജെപിക്ക് കേരളത്തിൽ നിന്നുണ്ടാകും. എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചർച്ച ചെയ്ത ശേഷമാണ് താൻ ബിജെപിയിൽ ചേർന്നത്. എല്‍ഡിഎഫിനും യുഡിഎഫിനും ഒരേ മനസാണ്. അവരുടെ രാഷ്‌ട്രീയ കച്ചവടമാണ് കേരളത്തിൽ നടക്കുന്നത്- ജോര്‍ജ് കുറ്റപ്പെടുത്തി.