
പി.ഇ.ബി. മേനോന്‍
കൊച്ചി: ആര്‍എസ്എസ് മുന്‍ കേരള പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍ അന്തരിച്ചു. എണ്‍പത്താറ് വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ചുനാളായി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മരണം. മൃതദേഹം വൈകിട്ട് 5ന് ആലുവയിലെ വസതിയിലെത്തിക്കും. വെള്ളിയാഴ്ച രാവിലെ 10 മുതൽ ഒരു മണി വരെ ആലുവ ടൗൺ ഹാളിൽ പൊതുദർശനം. അന്ത്യകർമങ്ങൾക്കു ശേഷം ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആലുവ തന്ത്ര വിദ്യാപീഠത്തിൽ സംസ്‌കാരം.
വിജയലക്ഷ്മിയാണ് ഭാര്യ. വിഷ്ണുപ്രസാദ് മകനും വിഷ്ണുപ്രിയ മകളുമാണ്. മരുമക്കള്‍: അനുപമ, രാജേഷ്. ചെറുമക്കള്‍: നിരഞ്ജന, ഗോവിന്ദ്, ഗായത്രി.
പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് സ്ഥാപനമായ ബാലന്‍ ആന്‍ഡ് കമ്പനി മേധാവിയായിരുന്ന പി.ഇ.ബി. മേനോന്‍, പി. മാധവ്ജിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. പിന്നീട് ആർഎസ്എസ് പ്രവര്‍ത്തനത്തില്‍ സജീവമായ അദ്ദേഹം 2003ല്‍ പ്രാന്ത സംഘചാലകായി. രണ്ട് പതിറ്റാണ്ടോളം ആ ചുമതലയില്‍ തുടര്‍ന്നു. ആര്‍എസ്എസ് ആലുവ ജില്ലാ സംഘചാലക്, എറണാകുളം വിഭാഗ് സംഘചാലക് എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം, 1999ല്‍ സഹപ്രാന്തസംഘചാലക് എന്ന ഉത്തരവാദിത്വം ഏറ്റെടുത്തു.
സേവാഭാരതിയുടെ ദേശീയ വൈസ് പ്രസിഡന്‍റ്, വിശ്വസേവാഭാരതി മാനെജിങ് ഡയറക്റ്റര്‍ എന്നീ പദവികളും വഹിച്ചു. മാതൃച്ഛായ അടക്കമുള്ള നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ആലുവ ഗ്രാമസേവാസമിതിയുടെ പ്രേരണാസ്രോതസാണ് പി.ഇ.ബി. മേനോന്‍.
തന്ത്രവിദ്യാപീഠം, ബാലസംസ്‌കാരകേന്ദ്രം, ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക സേവാസമിതി, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം, രാഷ്ട്രധര്‍മ പരിഷത്ത് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രേരണയായി. നടന്‍ മോഹന്‍ലാല്‍ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്‍റെ മാനെജിങ് ഡയറക്റ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.