സ്വവർഗ പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള ഹർജി: പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഹാജരാക്കാന്‍ ഹൈക്കോടതി
കൊച്ചി: സ്വവർഗപങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ വ്യാഴാഴ്ച ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. മരിച്ചയാളുടെ മാതാപിതാക്കളുടെ അഭിപ്രായവും അറിയിക്കണം. ഇതിനുശേഷം മൃതദേഹം വിട്ടു നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ബില്ലടയ്ക്കാത്തതുകൊണ്ടാണ് മൃതദേഹം വിട്ടു നൽകാത്തതെന്ന ഹർജിക്കാരന്‍റെ വാദം ആശുപത്രി അധികൃതർ നിഷേധിച്ചു.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ഫ്ലാറ്റിൽനിന്ന് വീണുണ്ടായ അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി മനുവിന്‍റെ മൃതദേഹം ആവശ്യപ്പെട്ട് പങ്കാളി ജെബിനാണു കോടതിയെ സമീപിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിച്ചതാണ് വിഷയം ഹൈക്കോടതിയിൽ എത്തിച്ചത്. ഹർജിക്കാരനും മരിച്ചയാളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതിനുള്ള തെളിവുകൾ വ്യാഴാഴ്ച ഹാജരാക്കാം എന്ന് അഭിഭാഷകൻ അറിയിച്ചു.