
file image
കൊച്ചി: പി.വി. അൻവറിനെതിരായ ഫോൺ ചോർത്തൽ ആരോപണത്തിൽ എന്തുകൊണ്ടാണ് സർക്കാർ അന്വേഷണം അവസാനിപ്പിച്ചതെന്ന് ഹൈക്കോടതി. തെളിവുകൾ ലഭിച്ചില്ലെന്ന സർക്കാരിന്‍റെ മറുപടി അതൃപ്തികരമാണെന്നും തെളിവുകൾ സർക്കാരല്ലെ കണ്ടെത്തേണ്ടതെന്നും കോടതി ചോദിച്ചു.
ഐപിഎസ് ഉദ്യോഗസ്ഥരുടെ അടക്കം ഫോണുകൾ ചോർത്തിയെന്ന് ജനപ്രതിനിധിയായ ഒരാൾ വാർത്താ സമ്മേളനം വിളിച്ച് പറയുന്നു. സമാന്തര ഭരണസംവിധാനമാകാൻ ആരെയും അനുവദിച്ചു കൂടെന്നും കോടതി പരാമർശിച്ചു. അൻവറിന്‍റെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനാണ് ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
പൊലീസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന ഒരു കുറ്റങ്ങളും കണ്ടെത്താനായില്ലെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.
സ്വർണക്കടത്തും കൊലപാതകവും ഉൾപ്പടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാനാണ് താൻ ഫോൺ ചോർത്തിയത് എന്നായിരുന്നു പി.വി. അൻവർ അവകാശപ്പെട്ടത്. എന്നാൽ ഇത് സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്രത്തിനുമടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജിക്കാരൻ പരാതിയിൽ പറഞ്ഞിരുന്നു.