കർഷക ആത്മഹത്യകൾക്ക് ഉത്തരവാദി പിണറായി സർക്കാർ; കെ.സുരേന്ദ്രൻ

കർഷക ആത്മഹത്യകൾക്ക് ഉത്തരവാദി പിണറായി സർക്കാർ; കെ.സുരേന്ദ്രൻ

നബാർഡ് വഴി കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന തുക കേരളത്തിലെ കർഷകർക്ക് എത്തുന്നില്ല. സംസ്ഥാന സർക്കാരിന്‍റെ തെറ്റായ നയങ്ങളാണ് കർഷകരെ കഷ്ടത്തിലാക്കുന്നത്

കോട്ടയം: സംസ്ഥാനത്ത് നടക്കുന്ന കർഷക ആത്മഹത്യകൾക്ക് പിണറായി സർക്കാരാണ് ഉത്തരവാദിയെന്ന് എൻഡിഎ ചെയർമാൻ കെ.സുരേന്ദ്രൻ. കർഷകരുടെ ആനുകൂല്യങ്ങൾ സംസ്ഥാനം നിഷേധിക്കുന്നതാണ് ആത്മഹത്യകൾ തടരുന്നതിന് കാരണം. കോട്ടയത്ത് നടന്ന എൻഡിഎ സംസ്ഥാന നേതൃയോഗത്തിന് ശേഷം എൻഡിഎ നേതാക്കളോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് കെ.സുരേന്ദ്രന്‍റെ ആരോപണം.

നരേന്ദ്രമോദി സർക്കാരിന്‍റെ കർഷക ക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് അട്ടിമറിക്കുകയാണ്. നെൽ കർഷകർക്ക് സംഭരിച്ച നെല്ലിന്‍റെ തുക നൽകുന്നില്ല. റബർ കർഷകർക്ക് വാഗ്ദാനം ചെയ്ത തുക നൽകുന്നില്ല. ഭൂമിയുടെ രേഖകൾ ഹാജരാക്കാത്തതിനാൽ മോദി സർക്കാരിന്‍റെ കിസാൻ സമ്മാൻ നിധി സംസ്ഥാനത്ത് ലക്ഷക്കണക്കിന് കർഷകർക്ക് ലഭിക്കുന്നില്ല. നബാർഡ് വഴി കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന തുക കേരളത്തിലെ കർഷകർക്ക് എത്തുന്നില്ല. സംസ്ഥാന സർക്കാരിന്‍റെ തെറ്റായ നയങ്ങളാണ് കർഷകരെ കഷ്ടത്തിലാക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്നാണ് കോൺഗ്രസ് പറയുന്നത്. എൽഡിഎഫ് ഏതാണ് യുഡിഎഫ് ഏതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്നാണ് നവകേരളയാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നത്. ഈ നിലപാടാണ് ഇപ്പോൾ കോൺഗ്രസും കൈക്കൊള്ളുന്നത്. ഇനിയും നവകേരളയാത്രയിൽ നിന്നും കോൺഗ്രസ് മാറി നിൽക്കുന്നത് ശരിയല്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു. മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത് കോൺഗ്രസാണ്. ഭരണ-പ്രതിപക്ഷ സഹകരണമാണ് മാസപ്പടിയിൽ കണ്ടത്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന കേന്ദ്രവിരുദ്ധ പ്രചരണങ്ങൾ എല്ലാം കേന്ദ്ര ധനമന്ത്രിയുടെ കൃത്യമായ കണക്കുകൾ വെച്ചുള്ള അവതരണത്തോടെ പൊളിഞ്ഞ് പോയിരിക്കുകയാണ്. കേരളത്തിന് കൊടുക്കാൻ ഒരു രൂപയുടെ കുടിശിക പോലുമില്ലെന്ന് വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിമാരും കേന്ദ്ര ധനകാര്യ മന്ത്രിയും അസന്നിഗ്ധമായി പാർലമെന്റിൽ പ്രഖ്യാപിച്ചു കഴിഞ്ഞതോടെ ഇടതു സർക്കാരിൻ്റെ കള്ളക്കളി പുറത്തായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്രസർക്കാരിന്‍റെ വികസിത സങ്കൽപ്പയാത്രയോട് സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല. കേന്ദ്രസർക്കാരിന്‍റെ വികസന പദ്ധതികൾ കേരളത്തിലെ ജനങ്ങളിലേക്ക് എത്തരുതെന്ന നിർബന്ധ ബുദ്ധിയാണ് പിണറായി സർക്കാരിനുള്ളത്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം എല്ലാ ക്രൈസ്തവ ഭവനങ്ങളിലും എത്തിക്കാൻ എൻഡിഎ പ്രവർത്തകർ ഇറങ്ങും. സംസ്ഥാനത്ത് മതേതരത്വത്തിന്‍റെ പേരിൽ ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുകയാണ്. ജനുവരി അവസാനം എൻഡിഎയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്തും. ശിവസേന ഷിൻഡെ വിഭാഗത്തിനെ കേരളത്തിലെ എൻഡിഎയിൽ ഉൾപ്പെടുത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എൻഡിഎ വൈസ് ചെയർമാൻമാരായ പി.കെ കൃഷ്ണദാസ്, എ.പദ്മകുമാർ, ജെആർപി സംസ്ഥാന അധ്യക്ഷ സി.കെ ജാനു, എൻകെസി അദ്ധ്യക്ഷൻ കുരുവിള മാത്യൂസ്, എസ്ജെഡി അധ്യക്ഷൻ വി.വി രാജേന്ദ്രൻ, രമ ജോർജ്, എ.ജി തങ്കപ്പൻ, കെ.എ ഉണ്ണികൃഷ്ണൻ, റാഫി മേട്ടുതറ, വിഷ്ണുപുരം ചന്ദ്രശേഖരൻ, ജോണി കെ ജോൺ, ബി.ടി രമ, സന്തോഷ് കാളിയത്ത്, സുധീഷ് നായർ, എ.എൻ അനുരാ ഗ്, പ്രദീപ് കെ കുന്നുകര, എം.എസ് സതീശൻ, പ്രദീപ് ബാബു, രതീഷ്, എം.എൻ ഗിരി, ജേക്കബ് പീറ്റർ തുടങ്ങിയ എൻഡിഎ നേതാക്കൾ നേതൃയോ ഗത്തിൽ പങ്കെടുത്തു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com