
തിരുവനന്തപുരം: ദി ഹിന്ദു പത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പിആർ ഏജൻസി വഴിയല്ല അഭിമുഖം നടന്നത്. അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ആലപ്പുഴയിലെ ദേവകുമാറിന്‍റെ മകൻ സുബ്രഹ്മണ്യൻ ആണെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങളാണ് പുറത്തു വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനോ തനിക്കോ ഒരു പിആർ ഏജൻസിയുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പറായാത്ത കാര്യം അച്ചടിച്ചത് ഹിന്ദുവിന്‍റെ വീഴ്ചയാണ്. അഭിമുഖത്തിന് പിന്നിൽ മൂന്നാമതാരാണെന്ന് തനിക്കരിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു മാന്യമായ രീതിയിൽ തന്നെ അത് തിരുത്തിയതിൽ സന്തോഷം. എന്നാൽ പിആർ ഏജൻസിയുമായി ബന്ധപ്പെട്ട ഹിന്ദുവിന്‍റെ വിശദീകരണം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അൻവറിന്‍റെ ആരോപണങ്ങളെ അവജ്ഞയോടെ തള്ളുന്നുവെന്നും ഈ വിഷയത്തിൽ താൻ അധികം പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂരം കലക്കലിലും മുഖ്യമന്ത്രി പ്രതികരിച്ചു. എഡിജിപിയുടെ റിപ്പോർട്ട് സമഗ്രമായ അന്വേഷണ റിപ്പോർട്ട് ആയി കരുതാൻ കഴിയില്ലാത്തതിനാലാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തമാക്കുന്നത് കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമം നടന്നു എന്നാണ്. അത് വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ സംഭവിക്കാനുള്ള അനേകം കാര്യങ്ങൾ റിപ്പോർട്ടിൽ കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.