തിരുവനന്തപുരം: ശബരിമല വിമാനത്താവള നിര്‍മാണത്തിന് ഏകദേശം 2,570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കെ.യു. ജനീഷ്കുമാറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സെന്റര്‍ ഫൊര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് തയാറാക്കിയ അന്തിമ സാമൂഹികാഘാത വിലയിരുത്തല്‍ പഠനറിപ്പോര്‍ട്ട് പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട ഏഴംഗ വിദഗ്ധസമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്. വിമാനത്താവളത്തിന് സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) രൂപീകരിക്കാനും വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആർ) തയാറാക്കാനും ഏജന്‍സിയെ തെരഞ്ഞെടുക്കുന്നതിനു നടപടി പുരോഗമിക്കുന്നു. പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ സൈറ്റ് ക്ലിയറന്‍സ്, ഡിഫന്‍സ് ക്ലിയറന്‍സ് എന്നിവ ലഭ്യമായി. സുരക്ഷാ ക്ലിയറന്‍സിനുള്ള അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിക്കുന്നതിനു നടപടി സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി.