തിരുവനന്തപുരം: കേരളത്തിന്‍റെ വികസന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് നിയസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തെ അവഗണിക്കുകയാണ്. കിഫ്ബി മുഖേന പദ്ധതി നടപ്പാക്കാൻ അവകാശമുണ്ട്. കേന്ദ്രസർക്കാർ കേരളത്തിന്‍റെ വികസനത്തിന് ഉതകുന്ന നടപടികളിൽ നിഷേധാത്മകമായ നിലാപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി പദ്ധതി സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കിഫ്ബി മുഖേന എടുക്കുന്ന വായ്പ സർക്കാരിന്‍റെ കടമെടുപ്പായി കണക്കാക്കണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ നാഷണൽ ഹൈവേ അതോറിറ്റി എടുത്തിട്ടുള്ള വായ്പ കേന്ദ്ര സർക്കാരിന്‍റെ വായ്പയായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അത്തരം ഏജൻസികൾ കേന്ദ്ര സർക്കാരിനു വേണ്ടി നടപ്പാക്കുന്ന പദ്ധതികൾക്കു വേണ്ടി എടുക്കുന്ന വായ്പ കേന്ദ്രത്തിന്‍റെ വായ്പയായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അവിടെ അങ്ങനെയാവാം, എന്നാൽ കേരളത്തിലേക്ക് വരുമ്പോൾ കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാന സർക്കാരിന്‍റെ വായ്പയായി മാറുന്നു. ഇത് പക്ഷപാതപരമായ നിലപാടാണെന്നും നമ്മുടെ സംസ്ഥാനത്തോടുള്ള അങ്ങേയറ്റം അതിക്രൂരമായ അവഗണനയുടെ ഭാഗം കൂടിയാണിടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.