ഓൺലൈൻ തട്ടിപ്പുകളിൽ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതി: മുഖ്യമന്ത്രി

കഴിഞ്ഞ വർഷം മാത്രം ഓൺലൈൻ തട്ടിപ്പുകളിലൂടെ സംസ്ഥാനത്ത് 201 കോടി രൂപയാണ് നഷ്ടമായത്.
CM Pinarayi Vijayan
CM Pinarayi Vijayanfile

തിരുവനന്തപുരം: എന്നെ പറ്റിച്ചോളൂ എന്ന് പറഞ്ഞ് ആളുകൾ ഓൺലൈൻ തട്ടിപ്പുകളിൽ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സൈബർ ഡിവിഷന്‍റെയും മറ്റു പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പലപ്പോഴും അമിത ലാഭം പ്രതീക്ഷിച്ചാണ് ആളുകൾ ഇത്തരം കെണിയിൽ പോയി വീഴുന്നത്. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സമൂഹം നല്ല ജാഗ്രത പുലർത്തണം. കഴിഞ്ഞ വർഷം മാത്രം ഓൺലൈൻ തട്ടിപ്പുകളിലൂടെ സംസ്ഥാനത്ത് 201 കോടി രൂപയാണ് നഷ്ടമായത്. തട്ടിപ്പുകൾക്കിരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

നിലവിൽ തിരുവനന്തപുരം സൈബർ സ്റ്റേഷന്‍റെ ചുമതല ഒരു ഡിവൈഎസ്പിക്കാണ്. സൈബർ ഡിവിഷൻ വരുന്നതോടെ കൊച്ചി, കോഴിക്കോട് സൈബർ സ്റ്റേഷനുകളുടെ ചുമതലയും ഡിവൈഎസ്പിമാർക്കാവും. ഇവരെ സഹായിക്കാൻ 3 ഇൻസ്പെക്റ്റർമാരുണ്ടാകും. സൈബർ കുറ്റാന്വേഷണത്തിന്‍റെ ഏകോപനത്തിനായി റേഞ്ച് ഡിഐജിമാരുടെ കീഴിൽ പ്രത്യേക സംവിധാനം കൊണ്ടുവരും.

പലപ്പോഴും ചെറിയ പ്രായത്തിലുള്ള കുട്ടികൾ ഓൺലൈൻ ദുരുപയോഗങ്ങൾക്ക് ഇരയാകാറുണ്ട്. കുരുക്ക് മുറുകുമ്പോഴാണ് ആപത്ത് ബോധ്യപ്പെടുന്നത്. ഇതോടെ കുട്ടിയുടെയും കുടുംബത്തിന്‍റെയും സ്വസ്ഥത നഷ്ടപ്പെടും. ഇത്തരം സംഭവങ്ങളിൽ ആവശ്യമായ ബോധവത്ക്കരണം ഉണ്ടാവുകയാണ് പ്രധാനം. കുട്ടിയുടെ ഭാവിയെ കരുതി പലപ്പോഴും പൊലീസ് നടപടികളിലൂടെ പ്രശ്നം പരിഹരിക്കാൻ ഇരയായവർ തയ്യാറായെന്നു വരില്ല. അത്തരം സംഭവങ്ങളിൽ കുട്ടിയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായും രാജ്യത്തെ മികച്ച ഒൻപതാമത്തെ സ്റ്റേഷനായും തിരഞ്ഞെടുക്കപ്പെട്ട മലപ്പുറം കുറ്റിപ്പുറം പോലീസ് സ്റ്റേഷനുള്ള ഉപഹാരം മുഖ്യമന്ത്രി സമർപ്പിച്ചു. സൈബർ ഡിവിഷന്‍റെ ലോഗോ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേഖ് ദർവേഷ് സാഹബിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ആന്‍റണി രാജു എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ എഡിജിപിമാരായ മനോജ് എബ്രഹാം, എം.ആർ. അജിത്കുമാർ, എച്ച്. വെങ്കിടേഷ് എന്നിവർ സംബന്ധിച്ചു.

Trending

No stories found.

Latest News

No stories found.