വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: അദാനിയുടെ താത്പര‍്യങ്ങൾക്ക് വഴങ്ങില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് പിണറായി വിജയൻ

തുറമുഖ വകുപ്പ് കൈകാര‍്യം ചെയ്യുന്ന മുഖ‍്യമന്ത്രി ഇക്കാര‍്യം വ‍്യക്തമാക്കണമെന്നും ഓഹരി കൈമാറ്റം നിയമവിരുദ്ധവും കരാറിന്‍റെ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
pinarayi vijayan response in Vizhinjam international seaport share transfer controversy

പിണറായി വിജയൻ

Updated on

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ മുൻകൂർ അനുമതി തേടാതെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ 49 ശതമാനം ഓഹരികൾ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് കൈമാറാനുള്ള കരാറിൽ ഏർപ്പെടാൻ അദാനി ഗ്രൂപ്പിന് എങ്ങനെ ധൈര‍്യം വന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

തുറമുഖവുമായി ബന്ധപ്പെട്ട് സർക്കാരും കമ്പനിയും തമ്മിലുള്ള കരാർ പ്രകാരം ഭരണകൂടത്തിന്‍റെ മുൻകൂർ അനുമതിയോടെ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് (എവിപിപിഎൽ) 25 ശതമാനം മാത്രം ഓഹരികൾ വിൽക്കാനാണ് അനുവാദമുള്ളതെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തുറമുഖ വകുപ്പ് കൈകാര‍്യം ചെയ്യുന്ന മുഖ‍്യമന്ത്രി ഇക്കാര‍്യം വ‍്യക്തമാക്കണമെന്നും ഓഹരി കൈമാറ്റം നിയമവിരുദ്ധവും കരാറിന്‍റെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദാനിയുടെ ഈ നീക്കത്തിൽ സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് പറയണമെന്നും മുൻ മുഖ‍്യമന്ത്രി പറഞ്ഞു. ഈ പദ്ധതിയെ ചിലർ സംസ്ഥാനത്തെ വിദേശ നിക്ഷേപമായി ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ലാഭമുണ്ടാക്കാനുള്ള അദാനിയുടെ ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്‍റെ താത്പര‍്യങ്ങൾക്ക് വിരുദ്ധമാണ് ഈ നീക്കമെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് സർക്കാരിന് വരുമാനം നഷ്ടമാകുമെന്നും വ‍്യക്തമാക്കി.

എംഎസ്‌സി തുറമുഖത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്ന പക്ഷം അത് അവരുടെ കുത്തകയായി മാറിയേക്കാം. തുറമുഖത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിലവിലെ ക്രമീകരണങ്ങളിൽ ഒരു മാറ്റവും സംഭവിക്കരുതെന്നും അദാനിയുടെ താത്പര‍്യങ്ങൾക്ക് വഴങ്ങുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും പിണറായി വിജയൻ. കഴിഞ്ഞ ദിവസമാണ് ഓഹരി കൈമാറ്റ വിഷയം നിയമസഭയിൽ ഉന്നയിക്കപ്പെട്ടത്. അദാനി പോർട്സ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെ ഒന്നും അറിയിച്ചിട്ടില്ലെന്നായിരുന്നു മുഖ‍്യമന്ത്രി വി.ഡി. സതീശന്‍റെ വിശദീകരണം.

logo
Metro Vaartha
www.metrovaartha.com