

പ്രതിപക്ഷനേതാവ് പിണറായി വിജയന്‍
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീകൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണെന്നും പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യവും കർത്തവ്യബോധത്തോടെ മുന്നോട്ടുപോകാനുള്ള പ്രചോദനവും നന്മയ്ക്കായി നിലകൊള്ളാനുള്ള ആത്മവിശ്വാസവും ആ സങ്കൽപ്പത്തിൽനിന്ന് നമുക്ക് ഉൾക്കൊള്ളാനാകട്ടെയെന്നാണ് പിണറായി ഫെയ്സ് ബുക്കിൽ കുറിച്ചത്.
പിന്നാലെ വലിയ തോതിൽ വിമർശനങ്ങളും ട്രോളുകളുമായി കമന്‍റ് ബോക്സ് നിറഞ്ഞു. പോസ്റ്റിൽ ഉപയോഗിച്ച 'ശ്രീകൃഷ്ണ സങ്കൽപ്പം' എന്ന പ്രയോഗത്തിനെതിരേയും, ഒപ്പം തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുണ്ടായ രാഷ്ട്രീയ മനംമാറ്റമാണെന്ന് പരിഹസിച്ചു.
താങ്കൾക്ക് ആദ്യമേ ഈ നിലപാടുകൾ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളെല്ലാം ആഗ്രഹിച്ച മൂന്നാം പിണറായി സർക്കാർ നിലനിൽക്കുമായിരുന്നുവെന്നാണ് ചിലർ കുറിച്ചത്. വൈകിവന്ന ഈ മാനം മാറ്റത്തിൽ സന്തോഷമെന്നും ചിലർ കുറിച്ചു.
"സങ്കല്പം ആണെങ്കിൽ പിന്നെ എന്തിനാണ് ആശംസ?" എന്നാണ് ഒരാളുടെ കമന്‍റ്. വരുന്ന ചെറിയ പെരുന്നാൾ, ബക്രീദ് ദിനങ്ങളിൽ അല്ലാഹുവിനെ പരാമർശിച്ച് 'അല്ലാഹു സങ്കൽപം' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ആശംസകൾക്കായി കട്ട വെയ്റ്റിങ് ആണെന്നാണ് മറ്റൊരു പരിഹാസ കമന്‍റ്.
ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ...
"ശ്രീകൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്. പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യവും കർത്തവ്യബോധത്തോടെ മുന്നോട്ടുപോകാനുള്ള പ്രചോദനവും നന്മയ്ക്കായി നിലകൊള്ളാനുള്ള ആത്മവിശ്വാസവും ആ സങ്കൽപ്പത്തിൽനിന്ന് നമുക്ക് ഉൾക്കൊള്ളാനാകട്ടെ.
അനീതിക്കും അധർമ്മത്തിനുമെതിരെ നിലകൊള്ളാനും, ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനും, മനുഷ്യർക്കിടയിലെ സ്നേഹവും സാഹോദര്യവും കൂടുതൽ ദൃഢമാക്കാനും ശ്രീകൃഷ്ണ ജയന്തി നമുക്ക് പ്രചോദനമാകട്ടെ.
സ്നേഹവും സന്തോഷവും സമത്വവും നിറഞ്ഞ സമൂഹത്തിനായുള്ള സന്ദേശമായി ഈ ശ്രീകൃഷ്ണ ജയന്തി മാറട്ടെ.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ"