വികസനം വേണ്ടിടത്ത് സർക്കാർ അതു തടയരുത്: മുഖ്യമന്ത്രി | Video
ആലപ്പുഴ: വികസനം വേണ്ടിടത്ത് അതു തടയുന്ന നിലപാട് സർക്കാർ ഒരുകാലത്തും സ്വീകരിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞ തുറമുഖം പദ്ധതിയോട് മുൻപുണ്ടായിരുന്ന എതിർപ്പുകളും, പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ച സാഹചര്യവും വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാടിന്‍റെ വികസനത്തിന് ഒഴിവാക്കാൻ പറ്റാത്ത പദ്ധതിയാണിത്. അഭിപ്രായഭിന്നതകൾ നിലനിർത്തിക്കൊണ്ടു തന്നെയാണ് എൽഡിഎഫ് സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോയത്. 2015ൽ തുറമുഖ നിർമാണത്തിനു കരാർ ഒപ്പിട്ടുകഴിഞ്ഞിരുന്നു. 2016ൽ അധികാരത്തിൽ വന്ന സർക്കാർ അതു വേണ്ടെന്നു വച്ചാൽ അതുണ്ടാക്കാൻ പോകുന്ന ആപത്ത് ചെറുതായിരിക്കില്ല. അതുകാരണമുണ്ടാകുന്ന നിമയക്കുരുക്കുകൾ എത്രകാലം കൊണ്ട് പരിഹരിക്കാനാകുമെന്നോ അതിന്‍റെ തീരുമാനം എന്താകുമെന്നോ ആർക്കും പറയാനാവില്ല- മുഖ്യമന്ത്രി വിശദീകരിച്ചു.
രണ്ടാം പിണറായി സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇതോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ചിരിക്കുന്ന 'എന്‍റെ കേരളം' പ്രദർശന വിപണന മേള മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മേയ് 12 വരെയാണ് മേള. ബീച്ചിൽ നടക്കുന്ന എൽഡിഎഫ് പൊതുയോഗവും ചൊവ്വാഴ്ച വൈകിട്ട് ആറിനു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
രാവിലെ നടത്തിയ ജില്ലാതല യോഗത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള അഞ്ഞൂറ് പ്രതിനിധികൾ പങ്കെടുത്തു. നേരത്തെ, ജില്ലാതല ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് വിളംബര ജാഥയും സംഘടിപ്പിച്ചു. താളമേളങ്ങളും നിശ്ചലദൃശ്യങ്ങളും ജാഥയെ വർണാഭമാക്കി. ലഹരിക്കെതിരായ പ്ലക്കാർഡുകളും ജാഥയിൽ ഉപയോഗിച്ചു.