
അരുന്ധതി റോയി |പുസ്തകത്തിന്‍റെ കവർ
കൊച്ചി: എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകം 'മദർ മേരി കംസ് ടു മി' യുടെ കവർ ചിത്രം സംബന്ധിച്ച ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിനോടും പുസ്തക പ്രസാധകരോടും വിശദീകരണം തേടി. കവറായ പുകവലിക്കുന്ന ചിത്രം നിയമപരമായ മുന്നറിയിപ്പ് നൽകാതെ പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജി എത്തിയത്.
നിയമപരമായ വ്യവസ്ഥകൾ ലംഘിക്കുന്നതാണ് കവർ ചിത്രമെന്ന് കാട്ടി ഹൈക്കോടതി അഭിഭാഷകനായ രാജസിംഹനാണ് ഹർജി നൽകിയത്. പുസ്തകത്തിന്‍റെ വിൽപ്പന, വിതരണം, പ്രദർശനം എന്നിവ നിരോധിക്കണം എന്നിവയാണ് ഹർജിയിലെ ആവശ്യങ്ങൾ. പുസ്തകത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും അതുമായി യാതൊരു ബന്ധവുമില്ലാത്ത ഹർജിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമപരമായി പുകവലി സംബന്ധിച്ച ചിത്രങ്ങൾ പരസ്യങ്ങൾ എന്നിവ നൽകുമ്പോൾ 2013 ലെ നിയമമനുസരിച്ച് "പുകവലി ആരോഗ്യത്തിന് ഹാനികരമാണ്" അല്ലെങ്കിൽ "പുകയില കാൻസറിന് കാരണമാകുന്നു" തുടങ്ങിയ മുന്നറിയിപ്പ് നിയമപ്രകാരം നിർബന്ധമാണ്. എന്നാൽ ഇത് നൽകാത്ത അരുന്ധതി റോയിയുടെ പുസ്തകത്തിന്‍റെ കവർ 'ബൗദ്ധിക ധാർഷ്ട്യം' ആണെന്നാണ് ഹർജിക്കാരന്‍റെ വാദം. കവർ പേജ് പ്രത്യക്ഷമായും പരോക്ഷമായും പുകവലിക്ക് അനുകൂലമായ പരസ്യത്തിന് തുല്യമാണെന്നും ഹർജിക്കാരൻ വാദിച്ചു