

വളർത്തുനായ്ക്കളുടെ കടിയേറ്റ് പ്ലസ് ടു വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്
തിരുവനന്തപുരം: വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിനിക്കു ഗുരുതര പരിക്ക്. മണ്‍വിള സ്വദേശി മനോജ് – ആശ ദമ്പതികളുടെ മകള്‍ അന്ന മരിയക്കാണ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സ്‌കൂളിൽ നിന്ന് വരുന്ന വഴിയാണ് വിദ്യാർഥി ആക്രമണത്തിന് ഇരയായത്.
ശ്രീകാര്യം പോങ്ങുമ്മൂട് വച്ച് രണ്ടു വളര്‍ത്തു നായ്ക്കള്‍ ചേർന്ന് വിദ്യാർഥിനിയെ ആക്രമിക്കുകയായിരുന്നു. കാലില്‍ ഗുരുതരമായി കടിയേറ്റ വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെല്‍ജിയന്‍ മലിനോയിസ് ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചത്.
ആക്രമിക്കപ്പെട്ട കുട്ടിയ്ക്കൊപ്പം മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. ആ കുട്ടി ബാഗ് കൊണ്ട് അടിച്ചു നായ്ക്കളെ പ്രതിരോധിച്ചു. അതേസമയം അന്ന നിലത്തുവീണതോടെ കാലില്‍ നായ കടിക്കുകയായിരുന്നു. വിദ്യാർഥികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. നാട്ടുകാര്‍ അടിച്ചിട്ടും കടിവിടാന്‍ നായ്ക്കള്‍ തയാറായില്ല. നായകളെ ഉടമ അലക്ഷ്യമായി അഴിച്ചുവിട്ടതാണ് സംഭവത്തിനു കാരണമായതെന്നു പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. കുട്ടിയുടെ പിതാവ് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കി. പോങ്ങുംമൂട് ബാപുജി നഗര്‍ സ്വദേശിയുടെതാണ് രണ്ടു നായകളും.