തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് നടത്തി. ക്ഷേത്രത്തില്‍ വിവിധ വഴിപാടുകള്‍ നടത്തിയ മോദി വേദാര്‍ച്ചനയിലും ഭജനയിലും പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തൃപ്രയാര്‍ ക്ഷേത്ര പരിസരത്ത് കര്‍ശന സുരക്ഷയാണ് ഒരുക്കിയത്. രാവിലെ 9 മണിക്ക് ശേഷം അയ്യപ്പ ഭക്തര്‍ക്ക് അടക്കം പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രം തന്ത്രി അടക്കം 5 പേര്‍ക്ക് മാത്രമായിരുന്നു ക്ഷേത്രത്തില്‍ അനുമതി. എസ്പിജിയുടെയും പൊലീസിന്‍റെയും കടുത്ത നിയന്ത്രണത്തിലാണ് ക്ഷേത്ര പരിസരം. വഴിപാടുകൾ നടത്തിയ ശേഷം 11.30 യോടെ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് തിരിച്ചു.
12 മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി ഷിപ്പ്‌യാര്‍ഡിലെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഒന്നരയോടെ മറൈൻ ഡ്രൈവിൽ ബിജെപിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകിട്ടോടെ ന്യൂഡൽഹിക്ക് മടങ്ങും എന്നിങ്ങനെയാണ് നിലവിൽ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.