

മർദനത്തിന്‍റെ ദൃശ‍്യങ്ങൾ
കൊച്ചി: പൊലീസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ചതിന് സസ്പെൻഷനിലായ എസ്എച്ച്ഒ പ്രതാപ് ചന്ദ്രനെതിരേ കേസെടുക്കണമെന്ന ആവശ‍്യം ശക്തം. മർദനത്തിനിരയായ തൊടുപുഴ സ്വദേശി ഷൈമോളും ഭർത്താവ് ബെൻജോയും മജിസ്ട്രേറ്റ് തല അന്വേഷണം ആവശ‍്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ട്.
ജനുവരി 17ന് എറണാകുളം സിജിഎം കോടതി ഹർജി പരിഗണിക്കും. 2024ജൂൺ 20ന് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വച്ചാണ് വിഷയത്തിനാസ്പദമായ സംഭവം നടക്കുന്നത്. മർദനത്തിന്‍റെ സിസിടിവി ദൃശൃങ്ങൾ പുറത്തായതോടെയാണ് എസ്എച്ച്ഒയ്ക്കെതിരേ നടപടി സ്വീകരിച്ചത്.
ഒരുവർഷിത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് യുവതിക്ക് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് സിസിടിവി ദൃശൃങ്ങൾ ലഭിച്ചത്. യുവതിയുടെ നെഞ്ചിൽ പിടിച്ച് തള്ളുന്നതും മർദിക്കുന്നതും വിഡിയോയിൽ വ‍്യക്തമായി കാണാം.
സംഭവത്തിൽ ഉടനെ നടപടി സ്വീകരിക്കണമെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എഡിജിപിയുടെ നിർദേശ പ്രകാരം ദക്ഷിണ മേഖല ഐജി ശ‍്യാം സുന്ദർ പ്രതാപ് ചന്ദ്രനെതിരേ നടപടി സ്വീകരിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.
നിലവിൽ അരൂർ എസ്എച്ച്ഒയായ പ്രതാപ് ചന്ദ്രനെതിരേ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് ഷൈമോളുടെ കുടുംബത്തിന്‍റെ ആവശ‍്യം. യുവതിയുടെ ഭർത്താവ് ക്രിമിനൽ കേസിൽ പ്രതിയാണെന്നും മോഷണ കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് കേസെടുത്തതെന്നുമാണ് എസ്എച്ച്ഒയുടെ വാദം. ഷൈമോളുടെ ഭർത്താവ് ബെൻജോ കൊച്ചിയിൽ റിസോർട്ട് നടത്തുകയാണ്.