Police confirmed suicide the death of a family in Angamaly financial stress
അങ്കമാലിയിൽ നാലംഗ കുടുംബത്തിന്‍റെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്file

അങ്കമാലിയിൽ നാലംഗ കുടുംബത്തിന്‍റെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്

മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി
Published on

കൊച്ചി: അങ്കമാലിയിൽ നാലംഗ കുടുംബം കിടപ്പുമുറിയിൽ പൊള്ളലേറ്റ് വെന്തുമരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലെത്തി പൊലീസ്. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

ബിനീഷ് അങ്കമാലി ആലുവ റോഡിലുള്ള പമ്പിൽനിന്നു 3 ലിറ്റർ പെട്രോൾ ടിന്നിൽ വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പമ്പിൽനിന്നും പെട്രോൾ അടിച്ചു കൊടുത്ത പമ്പ് ജീവനക്കാരനെ സാക്ഷിയാക്കി മൊഴി നൽകി. ഇതുമായി രാത്രിയിൽ മുറിയിലേക്ക് കയറിപ്പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭ്യമായിരുന്നു. തീപിടിത്തത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തുകയും മുറിയിൽ പെട്രോളിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നതായും സ്ഥിരീകരിച്ചു.

അങ്കമാലിയിൽ വ്യാപാരിയായിരുന്ന ബിനീഷിനു കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. ഇരുനില വീടിന്‍റെ മുകളിലത്തെ മുറിയിൽ മാത്രം തീപിടിച്ചതെങ്ങനെയെന്നു പൊലീസിനു സംശയമുണ്ടായിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണു കുടുംബം ആത്മഹത്യ ചെയ്തതാണെന്ന തരത്തിലുള്ള നിർണായകമായ വിവരങ്ങൾ പൊലീസിനു ലഭിക്കുന്നത്.

ജൂൺ 8ന ശനിയാഴ്ച പുലർച്ചെയാണ് അങ്കമാലി അങ്ങാടിക്കടവിൽ താമസിച്ചിരുന്ന ബിനീഷ് കുര്യനും കുടുംബവും മരിച്ചത്. ബിനീഷിന്(45) പുറമെ ഭാര്യ അനുമോൾ മാത്യു(40), മക്കളായ ജൊവാന(8), ജസ്വിൻ(5) എന്നിവരാണ് അന്ന് മരിച്ചത്. താഴത്തെ നിലയിൽ കിടുന്നുറങ്ങുകയായിരുന്ന ബിനീഷിന്‍റെ അമ്മയാണു മുകളിലത്തെ മുറിയിൽ തീയാളുന്നത് ആദ്യം കണ്ടത്. ഇവർ ബഹളം വച്ചതിനു പിന്നാലെ നാട്ടുകാരെത്തുകയും തീയണക്കുകയുമായിരുന്നു. അപ്പോഴേക്കും 4 പേരും വെന്തുമരിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com