
കൊച്ചി: മഹാരാജാസ് കോളെജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തക അഖില നന്ദകുമാറിനെതിരായ കേസ് അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. അഖിലയ്ക്കെതിരേ തെളിവില്ലെന്ന് കാണിച്ച് പൊലീസ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ നൽകിയ പരാതിയിലാണ് അഖിലയ്ക്കെതിരേ കേസെടുത്തത്.
എന്നാൽ ഈ കേസിൽ അഖിലയ്ക്കെതിരേ തെളിവു കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ല. അതേ സമയം അഖിലയ്ക്കൊപ്പം കേസിൽ പ്രതി ചേർത്ത മഹാരാജാസ് പ്രിൻസിപ്പാൾ കെഎസ് യു നേതാക്കൾ എന്നിവർക്കെതിരേയുള്ള അന്വേഷണം തുടരും. കേസിൽ അഖില അഞ്ചാം പ്രതിയായിരുന്നു. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. കോളെജ് പ്രിൻസിപ്പാൾ വി.എസ്. ജോയി, ആർക്കിയോളജി വിഭാഗം മേധാവി ഡോ. വിനോദ് കുമാർ എന്നിവരാണ് ആദ്യ രണ്ട് പ്രതികൾ.