ബോഡി ബില്‍ഡര്‍മാര്‍ക്ക് പൊലീസ് നിയമനം; തൊഴില്‍രഹിതരോടുള്ള വെല്ലുവിളിയെന്ന് കെസി

കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയും അഭിമുഖവും പാസായവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മുട്ടിലിഴഞ്ഞാലും ജോലിയില്ലെന്നും കെസി വേണുഗോപാല്‍
Police inspector appointment for bodybuilders; KC says it is a challenge for the unemployed

കെ.സി. വേണുഗോപാൽ

Updated on

തിരുവനന്തപുരം: ചട്ടങ്ങള്‍ മറികടന്ന് സിപിഎം അനുഭാവികളായ ബോഡി ബില്‍ഡര്‍മാര്‍ക്ക് പൊലീസ് ഇന്‍സ്‌പെക്റ്റര്‍ നിയമനം നല്‍കിയ സര്‍ക്കാര്‍ നടപടി കേരളത്തിലെ തൊഴില്‍ രഹിതരോടുള്ള വെല്ലുവിളിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.

സ്പോര്‍ട്സ് ക്വോട്ട നിയമനത്തിന് ബോഡി ബില്‍ഡിങ് ഒരു കായിക ഇനമേ അല്ല. ഇന്‍സ്പെക്റ്റര്‍ തസ്തികയിലേക്ക് നേരിട്ട് സ്പോര്‍ട്സ് ക്വോട്ട നിയമനം പാടില്ലെന്ന ഉത്തരവും അട്ടിമറിച്ചു. പൊലീസ് നിയമനത്തിന് പ്രായപരിധി 25 വയസാണെങ്കില്‍ ഇവര്‍ 40 ഉം 38ഉം വയസുള്ളവരാണ്.

സിപിഎമ്മിന് വേണ്ടി ഇന്‍ക്വിലാബ് വിളിച്ചു ശീലമുണ്ടെങ്കില്‍ എഴുത്തുപരീക്ഷയും ഇന്‍റർവ‍്യൂയും കായികക്ഷമതാ പരീക്ഷയും ഇല്ലാതെ നേരിട്ട് നിയമനം നല്‍കും. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയും അഭിമുഖവും പാസായവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മുട്ടിലിഴഞ്ഞാലും ജോലിയില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മന്ത്രിസഭായോഗമാണ് ഇവരെ നേരിട്ടു നിയമിക്കാന്‍ ആദ്യം തീരുമാനിച്ചെങ്കിലും വിവാദമായതോടെ കായികക്ഷമതാ പരീക്ഷ നടത്തിയെങ്കിലും ഒരാള്‍ തോറ്റു. ഇയാള്‍ അപേക്ഷ നൽകിയതിനെ തുടര്‍ന്ന് വീണ്ടും കായിക ക്ഷമതാ പരീക്ഷ നടത്താതെ നിയമിക്കാന്‍ സര്‍ക്കാര്‍ ഡിജിപിക്കു നിര്‍ദേശം നൽകിയത് സര്‍ക്കാരിന്‍റെ കാലാവധി തീരാറായതിനാല്‍ പെട്ടെന്നു നിയമനം നൽകി ഉത്തരവിറക്കിയെന്നും കെസി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നടത്തിയ രണ്ടു ലക്ഷത്തിലേറെ പിന്‍വാതില്‍ നിയമനങ്ങളാണ് നടത്തിയത്. അതിലൊന്നാണ് ഇവരുടേതും. ഡിവൈഎഫ്ഐ നേതാക്കളും അവരുടെ ഭാര്യമാരും പ്രധാനപ്പെട്ട നിരവധി പോസ്റ്റുകള്‍ പിടിച്ചെടുത്തു. ഇതില്‍ കോടികളുടെ സാമ്പത്തിക ഇടപാടുകളുമുണ്ട്. ഭരണം അവസാനിക്കാറായതോടെ എല്ലാ വകുപ്പുകളിലും കോര്‍പറേഷന്‍, ബോര്‍ഡുകള്‍, മറ്റ് സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അനര്‍ഹമായി നിയമിച്ചവരെ കൂട്ടത്തോടെ നിയമിക്കാനുള്ള തിരക്കിട്ട ഓട്ടമാണ്.

കഷ്ടപ്പെട്ട് പഠിച്ച് പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ കടന്നുകൂടിയവരോട് കടക്കൂ പുറത്ത് എന്നു പറഞ്ഞാണ് പാര്‍ട്ടിക്കാരെയും ശില്‍ബന്ധികളെയും കുത്തിത്തിരുകിയത്. ഒന്നാം റാങ്ക് കിട്ടിയവര്‍ക്കുപോലും നിയമനമില്ല എന്നു പറയുമ്പോള്‍ അഴിമതിയുടെ ആഴവും പരപ്പും വ്യക്തമാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ ഈ അനധികൃത നിയമനങ്ങളെല്ലാം സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അനധികൃത നിയമനങ്ങളെല്ലാം പുന:പരിശോധിക്കും. തൊഴിലില്ലാത്തവന്‍റെ വേദന അറിയുന്ന യുഡിഎഫ് തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്കൊപ്പമായിരിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com