
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ പരിപാടിക്കിടെയുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ജിസിഡിഎ യ്ക്ക് (ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്‍റ് അതോറിറ്റി) നോട്ടീസ് നൽകി പൊലീസ്. നൃത്തപരിപാടിക്ക് മുൻപ് സ്റ്റേജ് പരിശോധിക്കേണ്ടത് ജിസിഡിഎ വിഭാഗമാണ്.
ഈ പരിശോധന ജിസിഡിഎ യിലെ എൻജിനിയറിങ് വിഭാഗം നടത്തിയിരുന്നോ എന്ന് വ്യക്തമാക്കണമെന്ന് കാണിച്ചു കൊണ്ടാണ് പൊലീസ് ജിസിഡിഎ യ്ക്ക് നോട്ടീസ് നൽകിയത്.
നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗവിഷനും ജിസിഡിഎയും തമ്മിലുള്ള കരാറിലെ നാലാമത്തെ ഇനമായി പരിപാടിക്ക് മുമ്പായി ജിസിഡിഎ എന്‍ജിനിയറിങ് വിഭാഗം സ്റ്റേഡിയം പരിശോധന നടത്തണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
അങ്ങനെയാണെങ്കില്‍ പരിപാടിക്ക് മുമ്പായി ജിസിഡിഎ പരിശോധന നടത്തുകയും താത്കാലികമായി തട്ടിക്കൂട്ടിയ സ്റ്റേജ് പൊളിച്ചുമാറ്റുകയും ചെയ്യേണ്ടതായിരുന്നു. എന്നാല്‍ എന്തുകൊണ്ട് അങ്ങനെ ചെയ്തില്ലെന്നതാണ് പോലീസിന്‍റെ ചോദ്യം.
പരിപാടിക്ക് മുമ്പായി ജിസിഡിഎ എന്‍ജിനിയറിങ് വിഭാഗം പരിശോധന നടത്തിയെന്നും ഉദ്ഘാടനം നടത്തുന്നതിന് വേണ്ടി മാത്രമുള്ള ചെറിയ സ്റ്റേജ് ആണെന്ന് മാത്രമാണ് സംഘാടകര്‍ പറഞ്ഞതെന്നുമാണ് ജിസിഡിഎ ചെയര്‍മാന്‍ നേരത്തെ പറഞ്ഞിരുന്നത്. ഇതിന്‍റെ വിശദാംശങ്ങള്‍ പൊലീസിന് കൈമാറണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.