
വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവം; അധ്യാപകനെതിരേ കേസെടുത്ത് പൊലീസ്
കാസർഗോഡ് : കാസർഗോഡ് അധ്യാപകൻ വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തിൽ അധ്യാപകനെതിരേ കേസെടുത്ത് പൊലീസ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്ററായ എം. അശോകനെതിരേ ബിഎൻഎസ് 126(2), 115(2) എന്നീ വകുപ്പുകളാണ് ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്റ്റർ തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്റ്റർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റർ വി. മധുസൂദനൻ തിങ്കളാഴ്ച കുണ്ടംകുഴി സ്കൂളിലെത്തി ഹെഡ്മാസ്റ്റർ എം. അശോകന്‍റെയും പരുക്കേറ്റ വിദ്യാർഥിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ഹെഡ്മാസ്റ്റർ എം. അശോകനെതിരേ നടപടിയുണ്ടായേക്കും.
കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അഭിനവ് കൃഷ്ണയ്ക്കാണ് ഹെഡ്മാസ്റ്റർ എം. അശോകനിൽ നിന്നും മർദനമേറ്റത്. ഓഗസ്റ്റ് 11ന് സ്കൂൾ അസംബ്ലിക്കിടെ കുട്ടി വികൃതി കാണിച്ചുവെന്ന് ആരോപിച്ചായിരുന്നു കുട്ടിയെ മർദിച്ചത്. മറ്റ് വിദ്യാർഥികൾക്കൊപ്പം നിന്ന കുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു.
കുട്ടിക്ക് രാത്രി ഉറങ്ങാന്‍ പറ്റാത്ത നിലയില്‍ വേദന അനുഭവപ്പെട്ടതോടെ കുടുംബം ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് കര്‍ണപുടത്തിന് പരുക്കേറ്റതായി കണ്ടെത്തിയത്. കുട്ടിക്ക് ശസ്ത്രക്രിയ വേണമെന്നും ആറുമാസക്കാലം ചെവി നനയ്ക്കരുതെന്നുമാണ് ഡോക്റ്ററുടെ നിർദേശം. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.