ഡ്രൈവിങ്ങിനിടെ ഒരുമണിക്കൂറോളം ഫോണിൽ സംസാരിച്ചു: യദുവിനെതിരേ പൊലീസ് റിപ്പോർട്ട്

ബസിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കാണാതായതിലും പൊലീസിന്‍റെ സംശയം യദുവിലേക്കാണു നീളുന്നത്
Suspicion over missing memory card also points to Yadu
KSRTC driver Yadu used phone while driving
Updated on

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായി തർക്കത്തിലേർപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരേ പൊലീസ് റിപ്പോർട്ട്. മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണിൽ സംസാരിച്ചെന്നാണ് പൊലീസ് റിപ്പോർട്ട്. ബസ് ഓടിക്കുന്നതിനിടെ യദു നടത്തിയ ഫോൺവിളിയെക്കുറിച്ച് പൊലീസ് കെഎസ്ആർടിസിക്കും റിപ്പോർട്ട് നൽകും.

തൃശൂരിൽ നിന്നു പാളയം എത്തുന്നതുവരെ യദു പലതവണയായി ഫോണിൽ സംസാരിച്ചതായാണ് പൊലീസ് കണ്ടെത്തൽ. ബസ് നിർത്തിയിട്ടു വിശ്രമിച്ചത് 10 മിനിറ്റിൽ താഴെ മാത്രമാണ്. അതുകൊണ്ടു തന്നെ ഫോണിൽ സംസാരിച്ചുകൊണ്ടായിരുന്ന യദുവിന്‍റെ ഡ്രൈവിങ്ങെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു.

ബസിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കാണാതായതിലും പൊലീസിന്‍റെ സംശയം യദുവിലേക്കാണു നീളുന്നത്. സംഭവം നടന്നതിനു പിറ്റേദിവസം പകൽ തമ്പാനൂരിലെ ഡിപ്പോയിലുള്ള ബസിനു സമീപം യദു എത്തിയതായി പൊലീസ് വ്യക്തമാക്കി.

മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് യദുവിന്‍റെ ഫോൺവിളി വിവരങ്ങൾ പരിശോധിക്കും. മെമ്മറി കാർഡ് ബസിലെ സിസിടിവി ക്യാമറയിൽ ഇട്ട ദിവസത്തെക്കുറിച്ചും പൊലീസ് കെഎസ്ആർടിസിയോട് റിപ്പോർട്ട് തേടി.

logo
Metro Vaartha
www.metrovaartha.com