
കരിപ്പൂർ വിമാനത്താവളം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ മസ്കറ്റിൽ നിന്നെത്തിയ യുവതിയുടെ കൈയിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎയുടെ ഉറവിടം വ്യക്തമായെന്നും അന്വേഷണത്തിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ജില്ലാ പൊലീസ് മേധാവി.ആര്‍. വിശ്വനാഥ്. ജൂലൈ 16 നാണ് പത്തനംതിട്ട വാഴമുട്ടം നെല്ലിവയലിലെ സൂര്യ ഒമാനിലേക്ക് പോയത്. 20 -ാം തിയതി തിരികെ എത്തിയപ്പോഴാണ് സൂര്യയിൽ നിന്നും 950 ഗ്രാമിലേറെ എംഡിഎംഎ കരിപ്പൂർ പൊലീസ് പിടിച്ചെടുത്തത്.
എംഡിഎംഎ നൽകിയവരെക്കുറിച്ചും ആർക്ക് വേണ്ടി കൊണ്ട് വന്നു എന്നതിനെക്കുറിച്ചും പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് നിലവിൽ വിപണിയിൽ 50 ലക്ഷം രീപയോളം വിലയുളളതായി പൊലീസ് അധികൃതർ വ്യക്തമാക്കി. ജോലി അന്വേഷിച്ചാണ് ഒമാനിലേക്കു പോയതെന്നാണ് സൂര്യയുടെ മൊഴി.
പൊലീസ് അതു വിശ്വസിച്ചിട്ടില്ല. കൊണ്ടു വന്നത് ലഹരിയായിരുന്നു എന്ന വിവരം സൂര്യയ്ക്ക് അറിയാമായിരുന്നു എന്നാണ് പൊലീസ് കരുത്തുന്നത്. സൂര്യയുടെ യാത്രാ വിവരങ്ങളും ഒമാനിൽ മുൻപ് ജോലി ചെയ്തിരുന്നുവോ എന്നതുൾപ്പെടെയുളള വിവരങ്ങളും പൊലീസ് അന്വേഷിക്കും. ലഗ്ഗേജിനുള്ളില്‍ മിഠായി പായ്ക്കറ്റില്‍ ഒളിപ്പിച്ച നിലയിലാണ് 950 ഗ്രാമിനുമുകളില്‍ എംഡിഎംഎ ഉണ്ടായിരുന്നത്.