
കൊച്ചി: വ്ളോഗർ രാഹുൽ എൻ. കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. അച്ഛൻ, അമ്മ, ഭാര്യ, സുഹൃത്തുക്കൾ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രാഹുൽ എൻ കുട്ടിയുടെ ബിസിനസ് പങ്കാളികളുടെ മൊഴിയും രേഖപ്പെടുത്തി. ഇവ വിശകലനം ചെയ്ത ശേഷം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനായി രാഹുൽ എൻ കുട്ടി അടുത്തിടെ ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും ഇതേത്തുടർന്ന് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കുടുംബം മൊഴി നൽകി. ഇതാകാം വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് കരുതുന്നത്. രാഹുലിനെ ആത്മഹത്യയിലേക്കു നയിക്കാനായി സാമ്പത്തിക ബുദ്ധിമുട്ടുകളോ കുടുംബ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നാണു കുടുംബം നൽകിയ മൊഴി. രാഹുലിന്റെ മൊബൈൽ ഫോൺ പരിശോധിക്കുന്നതോടെ ദുരൂഹത നീങ്ങുമെന്നാണ് പൊലീസ് കരുതുന്നത്.
രാഹുലിന്റെ സുഹൃത്തുക്കളിൽ നിന്ന് വീണ്ടും മൊഴിയെടുക്കും. പനമ്പിള്ളി നഗറിൽ ആരംഭിച്ച കോഫി ഷോപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെയാണ് രാഹുൽ എൻ. കുട്ടിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.