
സുരേഷ് ഗോപി
file image
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിൽ സുരക്ഷ ഏർപ്പെടുത്തി പൊലീസ്. ഓഫീസിൽ പൊലീസ് ഓട്ട് പോസ്റ്റ് സ്ഥാപിച്ചു. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവത്തിലും വോട്ടർ പട്ടിക ക്രമക്കേടിലും സുരേഷ് ഗോപിക്കെതിരേ രൂക്ഷ വിമർശനമുയർന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ പ്രതിഷേധം കണക്കിലെടുത്താണ് സുരേഷ് ഗോപിയുടെ ഓഫീസിൽ മുന്നിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത്.
അതേസമയം, കേന്ദ്ര മന്ത്രിയായ തൃശൂർ എംപി സുരേഷ് ഗോപിയെ കാണാനില്ലെന്ന് കാട്ടി കെഎസ്‌യു നേതാവ് ഗുരുവായൂർ പൊലീസിൽ പരാതി നൽകി. തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയെ കാണാനില്ലെന്ന് കാട്ടി കെഎസ്‌യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുലാണ് പരാതി നൽകിയത്. ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ പ്രശ്നത്തിനു പിന്നാലെയാണ് സുരേഷ് ഗോപിയെ കാണാതായതെന്നും സുരേഷ് ഗോപിയുടെ തിരോധാനത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.