
നിലമ്പൂരിൽ പോളിങ് ശതമാനം 74.02
file image
നിലമ്പൂർ: വീറും വാശിയും നിറഞ്ഞ പ്രചാരണങ്ങൾക്കൊടുവിൽ നിലമ്പൂർ വിധിയെഴുതി. ഇനി 3 നാൾ അക്ഷമയോടെ കാത്തിരിപ്പ്. കേരളം ഉറ്റുനോക്കുന്ന രാഷ്‌ട്രീയ വിധിയെഴുത്ത് 23ന്. പോളിങ് ശതമാനം 74.02 എന്നാണ് ഒടുവിലത്തെ കണക്ക്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് 75.23% ആയിരുന്നു.
ആകെ വോട്ടർമാർ 2,32,381. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്രനായെത്തുന്ന മുൻ ഇടതു സ്വതന്ത്ര എംഎൽഎ പി.വി. അൻവർ എന്നിവരുൾപ്പെടെ ആകെ 10 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ കനത്ത മഴയിൽ പോളിങ് കുറവായിരുന്നെങ്കിലും ഉച്ചയോടെ കനത്തു. 6 മണി വരെയായിരുന്നു വോട്ടെടുപ്പ്. അതുകൊണ്ട് തന്നെ പോളിങ് ശതമാനം ഇനിയും ഉയരും.
ഉപതെരഞ്ഞെടുപ്പിനായി 59 പുതിയ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരുന്നത്. ഗോത്രവർഗ മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന നത്തിനുള്ളില്‍ 3 പുതിയ ബൂത്തുകളാണ് സജ്ജീകരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ. എല്‍പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കുടുംബ സമേതമെത്തി വോട്ട് ചെയ്തു. അൻവറിന് മണ്ഡലത്തിൽ വോട്ടില്ലായിരുന്നു.
ബൂത്തുകളില്‍ നേര്‍ക്കു നേരേത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജും പരസ്പരം ആലിംഗനം ചെയ്തു. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആലിംഗനം ചെയ്യാനെത്തിയപ്പോള്‍ തിരിഞ്ഞു നടന്നതും കൗതുകക്കാഴ്ചയായി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി. പ്രകാശിന്‍റെ ഭാര്യയും മക്കളും വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥി വീട്ടില്‍ വരാത്തതില്‍ പരാതിയില്ലെന്നും മരണംവരെ പാര്‍ട്ടിക്കൊപ്പമാണെന്നും അവര്‍ വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്നത് സ്‌ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ്.
ജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് പ്രതികരിച്ചു. പോളിങ് ഉയര്‍ന്നാല്‍ യുഡിഫിന് അനുകൂലം എന്നതൊന്നും ശരിയല്ലെന്നും സ്വരാജ്. തികഞ്ഞ ആത്മവിശ്വാസമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. യുഡിഎഫ് ഇതിനകം ജയം ഉറപ്പിച്ചു. വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമമുണ്ടായെങ്കിലും നിലമ്പൂര്‍ ചെവി കൊടുത്തില്ല. മുസ്ലിം ലീഗാണ് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത്. അന്‍വറിനെ മുന്‍പ് പിന്തുണച്ചവര്‍ ഇക്കുറി പിന്തുണയ്ക്കുന്നില്ല. അന്‍വറിന്‍റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് അദ്ദേഹം തന്നെ ഇതിനകം തീരുമാനിച്ചിട്ടുണ്ടാകുമെന്നും ഷൗക്കത്ത്.
വിജയം സുനിശ്ചിതമെന്നും പോളിങ് ശതമാനം കൂടിയത് തനിക്ക് അനുകൂലമെന്നും പിണറായിസത്തിന് എതിരായ വിധിയെഴുത്താതായിരിക്കുമെന്നും പി.വി. അന്‍വര്‍. സത്യപ്രതിജ്ഞ ചെയ്യാൻ തിരുവനന്തപുരത്തേക്കു കാൽനടയായി പോകുമെന്നും അൻവർ അവകാശപ്പെട്ടു.