മലപ്പുറം: പൊന്നാനിയില്‍ പ്രവാസിയുടെ അടച്ചിട്ടിരുന്ന വീട് കുത്തി തുറന്ന് 350 പവൻ സ്വർണം മോഷ്ടിച്ചത് സ്ഥിരം മോഷ്ടാക്കളെന്ന് പൊലീസ്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചു. സമീപകാലത്ത് ജയിലിൽ നിന്ന് ഇറങ്ങിയവരുടെ പട്ടിക പൊലീസ് ശേഖരിക്കുന്നുണ്ട്.
കവർച്ച നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. പ്രതിയിലേക്ക് എത്താനുള്ള കൂടുതൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടത്തിയതെന്നാണ് നിഗമനം. കവർച്ചയ്ക്ക് പിന്നിൽ ഒന്നിലധികം പേർ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പൊന്നാനി സ്വദേശി മണൽതറയിൽ രാജീവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന 2 കോടിയോളം രൂപ വില വരുന്ന 350 പവനോളം സ്വർണമാണ് നഷ്‌ടമായത്. ശനിയാഴ്‌ച വൈകിട്ട് വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് പുറകുവശത്തെ ഗ്രിൽ കുത്തി തുറന്ന നിലയിൽ കണ്ടെത്തിയത്. പിന്നീട് വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോളാണ് അലമാരയടക്കം തുറ ന്നുകിടക്കുന്നതായി കണ്ടത്. വിവരം ജോലിക്കാരി ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ ഇത് പൊലീസിലും രാജീവിനെയും അറിയിച്ചു. രാജീവ് ഇന്നലെ തന്നെ നാട്ടിലെത്തിയിരുന്നു.