
കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വിവാദവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ബാഫഖി സ്റ്റഡി സർക്കിളിന്‍റെ പേരിലാണ് പോസ്റ്ററുകൾ. ''മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ രക്ഷിക്കൂ'', ''മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാൻ വി.ഡി. സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാർട്ടി പുറത്താക്കുക'' എന്നിങ്ങനെയാണ് പോസ്റ്ററുകളിലുള്ളത്.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന മുസ്ലിം ലീഗ് നേതാക്കളെ തന്നെ രണ്ട് തട്ടിലാക്കിയിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ പരാമർശത്തെ വിമർശിച്ച് കെ.എം. ഷാജിയും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നായിരുന്നു കെ.എം. ഷാജി പ്രതികരിച്ചത്. എന്നാൽ, ഷാജിയുടെ പ്രസ്താവന തള്ളുകയാണ് പി.കെ. കുഞ്ഞാലിക്കുട്ടി ചെയ്തത്. പിന്നാലെ, ഷാജിയെ പിന്തുണച്ച് ഇ.ടി. മുഹമ്മദ് ബഷീർ രംഗത്തെത്തിയിരുന്നു.
പരസ‍്യ പ്രസ്താവനകൾ പാടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതാവ് സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസം വിലക്കിയതിന് പിന്നാലെയാണ് ചൊവാഴ്ച രാത്രിയോടെ പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടത്.