

പോറ്റി കേറ്റിയെ പാരഡി പാട്ടുകൾ അപ്രത്യക്ഷം
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പോറ്റി കേറ്റിയെ പാരഡി പാട്ടുകൾ കൂട്ടത്തോടെ പിൻവലിച്ചു. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പോസ്റ്റുകൾ നീക്കം ചെയ്തത്. മുഖ്യമന്ത്രിയുടെ ഉൾപ്പെടെ ചിത്രം വെച്ച വീഡിയോകളാണ് പിൻവലിച്ചത്. വീഡിയോ പോസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.
അതേസമയം കേസെടുത്തതിന് പിന്നാലെ കേസിൽ കൂടുതൽ തെളിവുകൾ തേടുകയാണ് പൊലീസ് സംഘം.
കേസിൽ പ്രതി ചേർക്കപ്പെട്ടവരെ ചോദ്യം ചെയ്യും. പാട്ട് എഡിറ്റ് ചെയ്ത ഡിജിറ്റൽ ഉപകരണങ്ങൾ അടക്കം പരിശോധിക്കും. പാട്ടിന്‍റെ രചയിതാവ്, ഗായകൻ ഉൾപ്പെടെ നാലു പേരെ പ്രതി ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ പേർക്കെതിരേയും കേസെടുക്കാൻ സാധ്യതയുണ്ട്. വീഡിയോ മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. തിരുവനന്തപുരം സൈബർ പൊലീസാണ് കേസ് അന്വേഷണം നടത്തുന്നത്.
ഇതിനിടെ പാരഡി പാട്ടിനെതിരേ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷണനെ സമീപിക്കും. അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുക.