

വിയർത്ത് കുളിക്കും; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും
ai image
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടരുമെന്ന് കെഎസ്ഇബി. ഹ്രസ്വകാല കരാറിന് രണ്ടു തവണ ടെന്‍ഡര്‍ വിളിച്ചിട്ടും പീക്ക് സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
സംസ്ഥാനത്ത് മഴയ്ക്ക് ശേഷം കനത്ത വെയിലാണ് പകൽ സമയം അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് താപനില വർധിച്ചതോടെ വൈദ്യുതി ഉപയോഗത്തിലും വർധനവുണ്ടായിട്ടുണ്ട്.
വൈദ്യുതി ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ വര്‍ധിക്കാനുള്ള സാധ്യത മുൻകൂട്ടികണ്ടാണ് കെഎസ്ഇബിയുടെ നീക്കം.
കഴിഞ്ഞ മേയിൽ അധിക വൈദ്യുതിക്കായി കെഎസ്ഇബി ടെന്‍ഡര്‍ വിളിച്ചിരുന്നു. യൂണിറ്റിന് പത്തു രൂപയെന്ന പരിധിയിയുള്ളതിനാൽ കരാറായില്ല. ജൂലൈ ഏഴിന് വീണ്ടും കരാര്‍ വിളിച്ചു. പീക്ക് സമയത്ത് വൈദ്യുതി നൽകാൻ ആരും തയാറായില്ല. പകലും രാത്രിയിലുമായി 200 മെഗാവാട്ട് ആവശ്യപ്പെട്ടപ്പോള്‍ 25 മെഗാവാട്ടിന് വാഗ്ദാനം വന്നെങ്കിലും യൂണിറ്റിന് 6.50 രൂപയാണ് ആവശ്യപ്പെട്ടത്. ഉയര്‍ന്ന നിരക്കിന് ടെൻഡർ വന്നതോടെ റഗുലേറ്ററി കമ്മീഷൻ അനുമതിയില്ലാതെ കെഎസ്ഇബിക്ക് ഒന്നും ചെയ്യാനാവില്ല.
പിന്നീട് മടക്കി നൽകാമെന്ന വാഗ്ദാനത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയാണ് കെഎസ്ഇബി ഇപ്പോൾ പിടിച്ചു നിൽക്കുന്നത്. വെള്ളിയാഴ്ച 2.21 ദശലക്ഷം യൂണിറ്റ് ഇങ്ങനെ വാങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് കടം വാങ്ങിയത് ദിവസേന 3 ദശലക്ഷം യൂണിറ്റിന് മുകളിൽ തിരിച്ചു കൊടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം തുടരാൻ കെഎസ്ഇബി തീരുമാനിച്ചത്.