
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഒക്ടോബർ 29ന് കോടതി വിധി പറയും. വാദം പൂർത്തിയതോടെ ഹർജിയിൽ വിധി പറയാനായി മാറ്റുകയായിരുന്നു. തലശേരി പ്രിൻസിപ്പൽ സെക്ഷൻ കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ആത്മഹത്യാ പേരണകുറ്റം ചുമത്തി പൊലീസ് എടുത്ത കേസിലാണ് ദിവ്യ കോടതിയെ സമീപിച്ചത്.
ജില്ലാ കലക്റ്റർ അരുൺ കെ. വിജയനാണ് തന്നെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും താൻ പറഞ്ഞതെല്ലാം നല്ല ഉദേശത്തോടെയാണെന്ന് ദിവ്യ കോടതിയിൽ വ്യക്തമാക്കി. അഴിമതിക്കെതിരായ സന്ദേശം നൽകാനാണ് താൻ പൊതു വേദിയിൽ അക്കാര്യം ഉന്നയിച്ചതെന്നും ദിവ്യ വ്യക്തമാക്കി.
അതേസമയം, യാത്രയയപ്പ് യോഗത്തില്‍ ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വരമായിരുന്നെന്നും രണ്ടുദിവസത്തിനകം കാണാമെന്ന് ദിവ്യ പറഞ്ഞത് അതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പി.പി. ദിവ്യ എഡിഎമ്മിനെ വ്യക്തിഹത്യ നടത്തി. സ്വന്തം കുടുംബത്തെപ്പറ്റി കോടതിയില്‍ പറയുന്ന പി പി ദിവ്യ നവീന്‍റെ കുടുംബത്തെപ്പറ്റി എന്തു പറയുമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. മാധ്യമങ്ങളെ വിളിച്ചു വരുത്തി വീഡിയോ റെക്കോഡ് ചെയ്തത് ആസൂത്രിതമായാണ്.
കലക്റ്റർ ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മൊഴി നൽകിയിട്ടുണ്ട്. അന്ന് രാവിലെ തന്നെ ദിവ്യ കലക്റ്ററോട് അഴിമതി വിവരം പറഞ്ഞെന്നും എന്നാലത് പൊതുവേദിയിലുന്നയിക്കരുതെന്ന് കലക്റ്റർ ആവശ്യപ്പെട്ടതായും മൊഴിയിലുണ്ട്. പരാതിയുണ്ടെങ്കിലത് ഉത്തരവാദിത്തമുള്ളവർക്ക് നൽകാമായിരുന്നു. അങ്ങനെ ചെയ്യാതെ ദിവ്യ പൊതു വേദിയിൽ അഴിമതിയാരോപണം ഉന്നയിച്ചത് ആസൂത്രിതമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.