
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി പാലക്കാട് തെക്കെ വാവന്നൂർ പൊട്ടക്കുഴി മന പി.എം. ശ്രീനാഥിനെ തെരഞ്ഞെടുത്തു. ഒക്റ്റോബർ ഒന്നു മുതൽ 6 മാസമണ് കാലാവധി. ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് ശ്രീനാഥിന് മേൽശാന്തിയാകാനുള്ള നിയോഗം ലഭിച്ചത്. നിലവിലെ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരിയാണ് നമസ്ക്കാര മണ്ഡപത്തിൽ വച്ച് വെള്ളിക്കുടത്തിൽ നിന്ന് നറുക്കെടുത്തത്.
മേൽശാന്തി തെരഞ്ഞെടുപ്പിൽ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 45 പേരിൽ 41 പേർ ഹാജരായി. യോഗ്യത നേടിയ 40 പേരുടെ പേരുകൾ എഴുതി വെള്ളിക്കുടത്തിൽ നിക്ഷേപിച്ച ശേഷമാണ് നറുക്കിട്ടത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.ആർ. ഗോപിനാഥ്, വി.ജി. രവീന്ദ്രൻ അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.