
കൊച്ചി: മൂന്നു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി. കേരളത്തിലെ ആദ്യ സന്ദർശനമാണിത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്‍റെ പ്രത്യേക വിമാനത്തിൽ ഉച്ചയ്ക്ക് 1.45-നാണു രാഷ്ട്രപതി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടി വി.പി ജോയ്, ഡിജിപി അനില്‍കാന്ത്, റിയര്‍ അഡ്മിറല്‍ അജയ് ഡി തിയോഫിലസ്, റൂറല്‍ എസ്.പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യവിമാന വാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് രാഷ്ട്രപതി സന്ദര്‍ശിക്കും. തുടര്‍ന്ന് നാവിക സേനയുടെ പരിശീലനകേന്ദ്രമായ ഐ.എന്‍.എസ് ദ്രോണാചാര്യയിലെ പരിപാടിയില്‍ പങ്കെടുക്കും. വൈകിട്ട് കൊച്ചി ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രയാകും.