
തിരുവനന്തപുരം: 2023-24 ഒന്നാം വിളയുടെ നെല്ല് സംഭരണ വില തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍. സംഭരണവില എസ്ബിഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ വഴി പിആർഎസ് വായ്പയായാണ് വിതരണം ചെയ്യുന്നത്. ഈ സീസണിലെ നെല്ല് സംഭരണ പ്രവർത്തനങ്ങൾ നല്ല നിലയിൽ നടന്നുവരുകയാണ്.
സംസ്ഥാനത്താകെ 23796.37 മെട്രിക് ടൺ നെല്ല് ഇതിനോടകം സംഭരിച്ചുകഴിഞ്ഞു. ആലപ്പുഴയിൽ 12252.98 മെട്രിക് ടണ്ണും കോട്ടയത്ത് 1788.5 മെട്രിക് ടണ്ണും പാലക്കാട് 8685.609 മെട്രിക് ടണ്ണും നെല്ലാണ് സംഭരിച്ചിട്ടുള്ളത്.
പിആര്‍എസ് വായ്പയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. പിആർഎസ് വായ്പ വഴിയല്ലാതെ സംഭരിച്ച നെല്ലിന്‍റെ തുക കൊടുക്കാൻ കഴിയാത്ത സാഹചര്യമാണ് സപ്ലൈകോയ്ക്ക് ഉള്ളത്.
കർഷകരാണ് വായ്പ എടുക്കുന്നതെങ്കിലും തുകയും പലിശയും പിഴപ്പലിശ ഉണ്ടായാൽ അതും സപ്ലൈകോ പൂർണമായും അടച്ചുതീർക്കുന്നതാണ്. കർഷകന് ഇക്കാര്യത്തിൽ ബാധ്യതയൊന്നുമില്ലെന്നും സപ്ലൈകോയ്ക്കും സർക്കാരിനുമാണ് പൂർണമായ ഉത്തരവാദിത്വമെന്നും മന്ത്രി വ്യക്തമാക്കി.