കൽപ്പറ്റ: കേരള സർക്കാരും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന് കോൺഗ്രസ് നേതാവായ പ്രിയങ്ക ഗാന്ധി. സർക്കാരും എൽഡിഎഫും ബിജെപിയും ആക്രമിക്കുന്നത് രാഹുൽ ഗാന്ധിയെയാണെന്നും വായനാട്ടിൽ രാഹുലിന്‍റെ പ്രചാരണാർഥം സംസാരിക്കവെ പ്രിയങ്ക ഗാന്ധി പറഞ്ഞു.
ബിജെപി നേതാക്കളുടെ വാഹനത്തിൽ നിന്നും കോടികൾ കിട്ടിയസംഭവത്തിൽ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ലെന്നും പിണറായി വിജയൻ പല ആരോപണങ്ങളും നേരിടുന്നുണ്ടെങ്കിലും കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നും നടപടിയുണ്ടാവുന്നിലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ഇന്ത്യയിലെ ജനങ്ങളുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണിത്. നാടിന്‍റെ നന്മയ്ക്കു വേണ്ടിയാവണം വോട്ട്. അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കനല്ലാതെ മറ്റൊന്നും പ്രധാനമന്ത്രിക്ക് അറിയില്ലെന്നും പ്രിയങ്ക പറഞ്ഞു. ഈ രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ഞങ്ങളുടെ അച്ഛനെയും നാടിനു വേണ്ടി നിലകൊണ്ട മുത്തച്ഛനെയും എന്തിനു സ്വന്തം അമ്മയെ വരെ അപമാനിച്ചു. പക്ഷെ ഞങ്ങളെ തകർക്കാൻ ആകില്ലെന്ന് പ്രിയങ്ക പറഞ്ഞു. ചെറുപ്പത്തിൽ പോലും രാഹുൽ അനീതിക്ക് ഒപ്പം നിന്നിട്ടില്ലെന്ന് രാഹുൽ ഗാന്ധിയുടെ സഹോദരി എന്ന നിലയ്ക്ക് താൻ തറപ്പിച്ചു പറയുന്നതായി അവര്‍ പറഞ്ഞു.
മാത്രമല്ല വയനാട്ടിൽ എത്തുമ്പോൾ കുടുംബാംഗങ്ങളുടെ അടുത്ത് വന്നത് പോലെയാണ് അനുഭവപ്പെടുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നിങ്ങൾ ഇന്ത്യയുടെ അഭിമാനമാണ്. നിങ്ങൾ സമത്വം എന്ന ആശയം കൊണ്ടുവന്ന ശ്രീ നാരയണഗുരുവിന്‍റെ ശിഷ്യൻമാരാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.