
ന്യൂഡൽഹി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരപക്ഷത്തിൽ വിജയിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് (nov 28) സത്യപ്രതിജ്ഞ ചെയ്യും. ഇന്നു രാവിലെ 11 നായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. പ്രിയങ്കയ്ക്കൊപ്പം മഹാരാഷ്‌ട്രയിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോണ്‍ഗ്രസ് എംപി രവീന്ദ്ര വസന്ത്റാവു ചവാനും ഇന്നു സത്യപ്രതിജ്ഞ ചെയ്യും.
സത്യപ്രതിജ്ഞയ്ക്കുശേഷം ലോക്സഭയിൽ പ്രിയങ്ക ഗാന്ധി ആദ്യമുന്നയിക്കുക വയനാട് ഉരുൾപൊട്ടൽ വിഷയമായിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വയനാട് ദുരന്തനിവാരണ പാക്കേജ് വൈകുന്നത് പ്രിയങ്ക ലോക്സഭയിലെ തന്‍റെ കന്നി പ്രസംഗത്തിൽ ചോദ്യം ചെയ്യുമെന്ന് കെ.സി. വേണുഗോപാൽ അറിയിച്ചു. സഭ ചേരുന്നതിനു മുന്‍പ് രാവിലെ 10.30ന് കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി ഓഫീസിൽ കോണ്‍ഗ്രസ് എംപിമാർ കൂടിക്കാഴ്ച നടത്തും.
സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ശനിയാഴ്ച പ്രിയങ്ക ഗാന്ധി 2 ദിവസം സന്ദർശനത്തിനായി വയനാട്ടിലെത്തും. പ്രവര്‍ത്തകർക്ക് നന്ദി അറിയിക്കുന്നതിന്‍റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദര്‍ശനമെന്നാണ് വിവരം.
വയനാട്ടില്‍ നിന്നും റായ്ബറേലിയില്‍ നിന്നും രാഹുല്‍ ജയിച്ചതിനെ തുടര്‍ന്ന് വയനാട് എംപി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കന്നിയങ്കത്തില്‍ തന്നെ 4 ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പ്രിയങ്ക വിജയിച്ചത്. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നടന്നത്.