
കൊച്ചി: പ്രമുഖ സാഹിത്യകാരനും പ്രഭാഷകനും അധ്യാപകനുമായ പ്രൊഫസർ സി.ആർ. ഓമനക്കുട്ടൻ അന്തരിച്ചു. 80 വയസ്സായിരുന്നു. മഹാധമനി പൊട്ടിയതിനെത്തുടർന്നുണ്ടായ രക്തസ്രാവമാണ് മരണ കാരണം. കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്രീഭൂത വിലാസം നായർ ഹോട്ടൽ, കാൽപ്പാട്, ഓമനക്കഥകൾ, പകർന്നാട്ടം , ഈഴശ്ശിവനും വാരിക്കുന്തവും, അഭിനവ ശാകുന്തളം, ശവംതീനികൾ തുടങ്ങി ഇരുപത്തഞ്ചിൽ അധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 2010ൽ ഹാസ്യസാഹിത്യത്തിലുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.1943 ൽ കോട്ടയത്ത് ജനിച്ച ഓമനക്കുട്ടൻ സിനിമാ മാസിക, ഗ്രന്ഥലോകം, പ്രഭാതം എന്നീ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. നാലു വർഷം പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫോർമേഷൻ ഓഫിസറായിരുന്നു.
1973ൽ മലയാളം അധ്യാപകനായി ജോലിയിൽ പ്രദേശിച്ചു. എറണാകുളം മഹാരാജാസ് കോളെജിൽ 23 വർഷം അധ്യാപകനായി ജോലി ചെയ്തു. 1988ൽ വിരമിച്ചു. മമ്മുട്ടി, സലിം കുമാർ എന്നിവരുടെ അധ്യാപകനായിരുന്നു. സാഹിത്യപ്രവർത്തന സഹകരണ സംഘം ഭരണസമിതി, സംസ്ഥാന സാംസ്കാരിക വകുപ്പ് ഉപദേശക സമിതി, ചലച്ചിത്ര അവാർഡ് കമ്മിറ്റി, ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്റ്റർ ബോർഡ്, വിശ്വ വിജ്ഞാനകോശം പത്രാധിപ സമിതി, മഹാത്മാഗാന്ധി സർവകലാശാല പാഠ്യപദ്ധതി പരിഷ്കരണ സമിതി എന്നിവകളിൽ അംഗമായിരുന്നു. ഭാര്യ പരേതയായ എസ്. ഹേമലത. പ്രശസ്ത സംവിധായകനായ അമൽ നീരദ്, കോളെജ് അധ്യാപിക അനുപ എന്നിവരാണ് മക്കൾ. നടി ജ്യോതിർമയി, തിരക്കഥാകൃത്തും നാടകൃത്തുമായ ഗോപൻ ചിദംബരം എന്നിവർ മരുമക്കളാണ്.