കൊച്ചി: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളെജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ ഈ മാസം 27 വരെ ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്. സവാദിന്‍റെ തിരിച്ചറിയൽ പരേഡ് ഇന്നലെ സബ് ജയിലിൽ പൂർത്തിയായിരുന്നു. പ്രൊഫ. ജോസഫ് സവാദിനെ തിരിച്ചറിയുകയും ചെയ്തിരുന്നു.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ സവാദിനെ കഴിഞ്ഞയാഴ്ച കണ്ണൂരിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.13 വർഷമായി ഒളിവിലായിരുന്ന സവാദിനെ കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് എൻഐഎ തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടിയത്. മട്ടന്നൂരിൽ ഷാജഹാൻ എന്ന പേരിൽ ഒളിവിൽ താമസിച്ച് ആശാരിപ്പണി ചെയ്തു വരുന്നതിനിടയിലാണ് പിടിയിലായത്.
എൻഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. 2010 ജൂലൈ 4 ന് തൊടുപുഴ ന്യുമാൻസ് കോളെജിലെ മലയാളം അധ്യാപകനായ പ്രൊഫ. ജോസഫിനെ വഴിയിൽ തടഞ്ഞ് കൈ വെട്ടിമാറ്റിയതും കാലിന് വെട്ടിയതും. സംഭവത്തിന് പിന്നാലെ കൈ വെട്ടാൻ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ് ഒളിവിൽ പോകുകയിരുന്നു.