
മുൻ എഡിജിപി ടോമിൻ തച്ചങ്കരിക്കെതിരേ എറണാകുളം തമ്മനത്തു നടത്തിയ പ്രതിഷേധം.
MV
സ്വന്തം ലേഖകൻ
കൊച്ചി: മുൻ എഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരേ സിപിഎമ്മിന്‍റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം. തമ്മനത്ത് വൻ തോതിൽ സ്ഥലം കൈയറിയെന്നാരോപിച്ചാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. തമ്മനം കുത്താപ്പാടിയിലെ കുളത്തുങ്കൽ ബാവ റോഡിനോട് ചേർന്ന് 25 വർഷമായി നിരന്തരം കൈയേറ്റങ്ങൾ നടക്കുന്നുണ്ടെന്നാണ് ആരോപണം.
ആറ് സെന്‍റ് സ്ഥലമാണ് തച്ചങ്കരി ഇവിടെ ആദ്യം വാങ്ങുന്നത്. ഇപ്പോൾ നാലേക്കറിലധികം സ്ഥലമുണ്ടെന്ന് സിപിഎം. സ്ഥലം വാങ്ങുന്നതിനൊപ്പം സമീപത്തെ കാനകളും റോഡുകളുമെല്ലാം തച്ചങ്കരിയും കൂട്ടരും കൈയേറുന്നു എന്നാണ് ആക്ഷേപം. ജോലിക്കു കൊണ്ടുവരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ വൃത്തിഹീനമായ സാഹചര്യത്തിൽ താമസിപ്പിച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്. ഇതിനായി വീടുകൾ വാടകയ്ക്ക് എടുത്തിട്ടിട്ടുണ്ട്. ഇവിടെ നിന്നുള്ള കക്കൂസ് മാലിന്യം ഉൾപ്പെടെ കാനകളിലേക്ക് ഒഴുക്കുകയാണെന്ന് പ്രദേശവാസികളും പറയുന്നു.
അനുമതിയില്ലാതെ വലിയ ഉയരത്തിൽ ഗോഡൗണുകൾ കെട്ടിപ്പൊക്കിയെന്നും, കോർപ്പറേഷൻ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് ഇതു സാധിച്ചതെന്നും ആരോപണം. സിപിഎം പാലാരിവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്മനത്ത് ആരംഭിച്ച ജനകീയ മാർച്ച് കുത്തപ്പാടിയിൽ തച്ചങ്കരിയുടെ റയാൻ സ്റ്റുഡിയോയ്ക്കു സമീപം പൊലീസ് തടഞ്ഞു. പ്രതിഷേധം സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സി.എം. ദിനേശ്മണി ഉദ്ഘാടനം ചെയ്തു.