കടുവയെ പിടികൂടിയാൽ മൃഗശാലയിലേക്ക് കൊണ്ടുപോകുമെന്ന് എഡിഎം

പ്രദേശത്ത് വനംവകുപ്പ് പരിശോധന ആരംഭിച്ചു.
Protest led by ADM ends; ADM says if tiger is caught, it will be taken to zoo
കടുവയെ പിടികൂടിയാൽ മൃഗശാലയിലേക്ക് കൊണ്ടുപോകുമെന്ന് എഡിഎം
Updated on

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ കൊന്ന കടുവയെ പിടികൂടാനുളള നാട്ടുകാരുടെ പ്രതിഷേധം അവസാനിച്ചു. ദൗത്യം വൈകുന്നതിലും, കലക്റ്റർ സംഭവ സ്ഥലത്ത് എത്താത്തതിലും നാട്ടുകാരുടെ വൻ പ്രതിഷേധമായിരുന്നു നടന്നത്. സ്ത്രീകളടക്കം ബേസ് ക്യാംപിലേക്ക് തള്ളിക്കയറിയാണ് പ്രതിഷേധം നടത്തിയത്.

കലക്റ്റർ ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ പങ്കെടുക്കുകയാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എഡിഎം അല്ലെങ്കിൽ സബ് കലക്റ്റർ ഉൾപ്പെടെയുള്ള റവന്യു അധികാരികൾ വരാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് നാട്ടുകാർ കടുപ്പിച്ചതോടെ കലക്റ്റർക്ക് പകരം എഡിഎം പ്രദേശത്തേക്ക് എത്തി നാട്ടുകാരുമായി ചർച്ച നടത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

കടുവയെ പിടികൂടിയാൽ മൃഗശാലയിലേക്ക് കൊണ്ടുപോകുമെന്നാണ് എഡിഎം അറിയിച്ചത്. കടുവ കൂട്ടിലായില്ലെങ്കിൽ അതിനെ വെടിവെച്ചുകൊല്ലുന്നതും പരിഗണിക്കാമെന്നും എഡിഎം അറിയിച്ചു.

എന്നാൽ, പഞ്ചാരക്കൊല്ലിയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടുവെന്ന് നാട്ടുകാർ അറിയിച്ചു. വെളളിയാഴ്ച ആക്രമണമുണ്ടായ സ്ഥലത്തിന്‍റെ സമീപത്താണ് കടുവയെ നാട്ടുകാർ കണ്ടത്. നൗഫല്‍ എന്നയാളുടെ വീടിനു സമീപത്താണ് കടുവയെ കണ്ടത്.

പ്രദേശത്ത് വനംവകുപ്പ് പരിശോധന ആരംഭിച്ചു. തേയിലത്തോട്ടത്തിൽ ഡ്രോൺ അടക്കം ഉപയോഗിച്ചുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്. പ്രദേശത്ത് പൊലീസ് ജാഗ്രത നിർദ്ദേശം നൽകി. കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും വീടുകളിൽ കഴിയണമെന്നാണ് ജനങ്ങൾക്കുളള നിർദ്ദേശം. കർഫ്യു നിയമം നിർബന്ധമായും പാലിക്കണമെന്നും മാനന്തവാടി നഗരസഭാ ചെയർമാൻ നിർദ്ദേശിച്ചു.

പ്രദേശത്ത് വാഹനത്തിൽ പൊലീസ് അനൗൺസ്മെന്‍റ് ആരംഭിച്ചു. ബേസ് ക്യാംപിൽ കടുവ ആക്രമണത്തിനെതിരേ പ്രതിഷേധിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാരെ പൊലീസ് സുരക്ഷയിൽ വീടുകളിലേക്ക് മാറ്റുകയാണ്. തോട്ടത്തിലുണ്ടായിരുന്നവരെയും മാറ്റി. പൊലീസ് അകമ്പടിയിലാണ് നാട്ടുകാരെ മാറ്റുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com