
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പിഎസ് പ്രശാന്തിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റാക്കാൻ പാർട്ടി തീരുമാനം. ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.അനന്തഗോപന്‍റെ കാലാവധി അടുത്തമാസം അവസാനിരിക്കെയാണ് പാർട്ടിയുടെ പുതിയ തീരുമാനം. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനിച്ചത്.
കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേരുന്നവർക്ക് മെച്ചപ്പെട്ട പദവികൾ നൽകിയാൽ ഇനിയും മറ്റു പാർട്ടിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനാകുമെന്ന അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ നിർണായക തീരുമാനം. മാത്രമല്ല പ്രശാന്തിന്‍റെ പ്രവർത്തന മികവും പാർട്ടി മുഖവിലയ്ക്കെടുത്തിരുന്നു. രണ്ടു വർഷമാണ് ദേവസ്വ ബോർഡ് പ്രസിഡന്‍റിന്‍റെ കലാവധി.
2021 ലാണ് പി.എസ് പ്രശാന്ത് പാർട്ടി വിടുന്നത്. തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനായി മുതിർന്ന നേതാവ് പാലോട് രവി ശ്രമിച്ചെന്നും അദ്ദേഹത്തിനെതിരെ പാർട്ടി നടപടി സ്വീകരിച്ചില്ലെന്നും പ്രശാന്ത് ആരോപിച്ചിരുന്നു. തുടർന്ന് പരസ്യപ്രതികരണത്തിന്‍റെ പേരിൽ പാർട്ടി പ്രശാന്തിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.