

നിയമനത്തട്ടിപ്പ് വിവാദം; പിഎസ്സി ചോദ്യകര്‍ത്താക്കളുടെ പേരു വിവരങ്ങള്‍ നല്‍കിയേക്കില്ല!
തിരുവനന്തപുരം: നിയമനത്തട്ടിപ്പ് വിവാദത്തിൽ അന്വേഷണ സംഘത്തിന് കേരള പബ്ലിക് സര്‍വീസ് കമ്മിഷന് (പിഎസ്സി) ചോദ്യകര്‍ത്താക്കളുടെ പേരു വിവരങ്ങള്‍ നല്‍കിയേക്കില്ല. വിവാദമായ പ്ലാനിങ് ബോര്‍ഡ് ചീഫ് എക്സാം അടക്കം ഒരു പരീക്ഷയുടെയും ചോദ്യങ്ങള്‍ തയാറാക്കിയവരുടെ പേരു വിവരങ്ങള്‍ അന്വേഷണ സംഘത്തിനു നില്‍കില്ലെന്ന നിലപാടിലാണ് പിഎസ്സി.
അതേ സമയം, ചില രേഖകള്‍ പിഎസ്സി അന്വേഷണ സംഘത്തിനു കഴിഞ്ഞ ദിവസം കൈമാറിയിട്ടുണ്ട്. ചോദ്യപേപ്പര്‍, ഉത്തര സൂചിക, ഉദ്യോഗാര്‍ഥികളുടെ പട്ടിക, അഭിമുഖത്തിനു വിളിച്ചവരുടെ പട്ടിക തുടങ്ങിയവയാണ് കൈമാറിയത്. പിഎസ്സി ചെയര്മാന് നേരിട്ടാണു ചോദ്യകര്‍ത്താക്കളുടെ പാനല്‍ നിശ്ചയിക്കുന്നത്. ഇടതു സര്‍വീസ് സംഘടനാ നേതാക്കളെക്കൊണ്ടാണ് ചോദ്യങ്ങള്‍ തയാറാക്കുന്നതെന്ന ആരോപണം ചിലര്‍ ഉന്നയിച്ചിരുന്നു.
ഇത്തരത്തില്‍ ചില പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ന്നതു കാരണമാണ് ഇടതു സര്‍വീസ് സംഘടനാ പ്രവര്‍ത്തകരും യുവജനസംഘടനാ പ്രതിനിധികളും പിഎസ്സി റാങ്ക് പട്ടികകളില്‍ ഇടംപിടിച്ചതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കേസ് അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി അജീതാ ബീഗം പിഎസ്സി ആസ്ഥാനത്തെത്തി ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെ അന്വേഷണസംഘം പിഎസ്സി ഓഫിസിലെത്തി അധികൃതരുടെ സാന്നിധ്യത്തില്‍ ചില രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.