
അങ്കമാലി: ആലുവയിൽ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടന്‍ പി.ടി. പോളിനെ (61) ആലുവയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഹോട്ടലിൽ നിന്ന് മരണവിവരം അറിയിച്ചതിനെ തുടർന്ന് ആലുവ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മരണകാരണം അറിയാന്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി കാത്തിരിക്കുകയായിരുന്നു. ആലുവ മഹാനവമി ഹോട്ടലിലാണ് മൃതദേഹം കണ്ടത്. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദവും ഉള്ളത് വീട്ടുകാർ സ്ഥിരീകരിച്ചെങ്കിലും ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി കുടുംബാംഗങ്ങൾക്ക് അറിയില്ലായിരുന്നു. എന്നാൽ 3 തവണ സൈലന്‍റ് അറ്റാക്ക് ഉണ്ടായെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. വിദേശത്തുള്ള മകന്‍ എത്തിയശേഷം ഞായറാഴ്ചയായിരിക്കും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.
ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്‍റും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മെംബറുമാണ്. അങ്കമാലി മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്, അങ്കമാലി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്‍റായിരുന്നു.