പുനലൂർ ബൈപ്പാസ് നാലുവരിതന്നെ; സർവേ ഉടൻ

ഈ പശ്ചാത്തലത്തിൽ 45 മീറ്റർ വീതിയിൽ റോഡ് നിർമിക്കുന്നതിനനുസരിച്ചുള്ള അന്തിമ സർവേ നടത്തി കല്ലുകൾ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു
പുനലൂർ ബൈപ്പാസ് നാലുവരിതന്നെ; സർവേ ഉടൻ
Updated on

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയ്ക്കു സമാന്തരമായി പുനലൂർ നഗരത്തിലൂടെ നിർമിക്കാൻ പദ്ധതിയിട്ടുള്ള ബൈപ്പാസ് നാലുവരിതന്നെ. 45 മീറ്റർ വീതിയിൽ പാത നിർമിക്കാനാണ് ഏറ്റവുമൊടുവിലത്തെ ധാരണ. ഇതിനനുസരിച്ചുള്ള സർവേ നടപടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും.

ദേശീയപാതയ്ക്കു സമാന്തരമായി നിർമിക്കുന്ന ബൈപ്പാസ് ആയതിനാൽ നാലുവരിയിൽത്തന്നെ നിർമിക്കേണ്ടിവരുമെന്നാണ് സംസ്ഥാന മരാമത്തുവകുപ്പ് അധികൃതരുടെയും ദേശീയപാതാ അധികൃതരുടെയും ചർച്ചയിൽ ചൂണ്ടിക്കാണിച്ചത്. നിർമാണം ദേശീയപാതാ അതോറിറ്റി (എൻ.എച്ച്.എ.ഐ.) ഏറ്റെടുക്കേണ്ടിവന്നാലും പാത ഈ നിലവാരത്തിലായിരിക്കണം. ഈ പശ്ചാത്തലത്തിൽ 45 മീറ്റർ വീതിയിൽ റോഡ് നിർമിക്കുന്നതിനനുസരിച്ചുള്ള അന്തിമ സർവേ നടത്തി കല്ലുകൾ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു.

നേരത്തേ നടത്തിയ പ്രാഥമിക സർവേയിൽ 24 മീറ്റർ വീതിയിൽ പാത നിർമിക്കുന്നതിനാണ് ആലോചിച്ചിരുന്നത്. എന്നാൽ ഭാവിയിലുള്ള വികസനസാധ്യതകൾകൂടി വിലയിരുത്തിയാണ് പാത 45 മീറ്ററിൽ നാലുവരിയായി നിർമിക്കാൻ ധാരണയായിട്ടുള്ളത്.

ഇക്കഴിഞ്ഞ മാർച്ച് ഒൻപതിന് മരാമത്തുവകുപ്പിന്റെ ഡിസൈൻ, റീജണൽ ഇൻവെസ്റ്റിഗേഷൻ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് സ്ഥലപരിശോധന നടത്തിയശേഷമാണ് പാത നാലുവരിയിൽ നിർമിക്കാനുള്ള ധാരണയിലെത്തിയത്. ഇതിനുള്ള അന്തിമ സർവേ നടത്തി വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കുന്നതിന് നേരത്തേതന്നെ 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പാതയുടെ നിർമാണത്തിന് മൊത്തം 250 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com