പുറത്താക്കിയതല്ല, അധിക ചുമതല ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു; പി.വി. ശ്രീനിജിൻ എംഎൽഎ

വ്യാഴാഴ്ച്ചയാണ് ശ്രീനിജിനോട് എറണാകുളം സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനം ഒഴിയാൻ സിപിഎം ആവശ്യപ്പെട്ടത്
പുറത്താക്കിയതല്ല, അധിക ചുമതല ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു; പി.വി. ശ്രീനിജിൻ എംഎൽഎ
Updated on

കൊച്ചി: ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ സ്ഥാനത്തു നിന്നു തന്നെ പുറത്താക്കിയിട്ടില്ലെന്ന് പി.വി. ശ്രീനിജിൻ എംഎൽഎ. അധിക ചുമതല ഒഴിവാക്കിത്തരണമെന്നു സിപിഎമ്മിമോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നും അദ്ദേഹം അവകാശപ്പെട്ടു. പാർട്ടിയിൽ നിന്ന് ഔദ്യോഗിക അറിയിപ്പു ലഭിച്ചാൽ രാജി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ചയാണ് ശ്രീനിജിനോട് എറണാകുളം സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനം ഒഴിയാൻ സിപിഎം ആവശ്യപ്പെട്ടത്. എംഎൽഎ സ്ഥാനത്തിനൊപ്പം മറ്റു പദവികൾ കൂടി വഹിക്കരുതെന്ന പാർട്ടി തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ‌

എന്നാൽ, കേരളള ബ്ലാസ്റ്റേഴ്സിന്‍റെ സെലക്ഷൻ ട്രയൽ നടക്കുന്ന ഗ്രൗണ്ടിലേക്ക് കുട്ടികളെ കടത്താതെ എംഎൽഎ ഗേറ്റ് പൂട്ടിയിട്ടത് വൻ വിവാദമായി മാറിയിരുന്നു. സെലക്ഷനെത്തിയ നൂറോളം കുട്ടികളെ പുറത്താക്കിയാണ് ഗേറ്റ് പൂട്ടിയത്. കേരള ബ്ലാസ്റ്റേഴ്സ് ജില്ലാ സ്പോർട്സ് കൗൺസിലിന് വാടക നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ഗേറ്റ് പൂട്ടിയത്. എന്നാൽ, ജില്ലാ സ്പോർട്സ് കൗൺസിലുമായി ഇതിനു ബന്ധമില്ലെന്നും സംസ്ഥാന സ്പോർട്സ് കൗൺസിലാണ് ബ്ലാസ്റ്റേഴ്സിനു ഗ്രൗണ്ട് അനുവദിച്ചതെന്നും ഇതിനു വാടക കുടിശികയൊന്നുമില്ലെന്നും സംസ്ഥാന സ്പോർട്സ് കൗൺസിൽ വ്യക്തമാക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com